ന്യൂഡൽഹി: ഹൃദയാഘാതം ഉണ്ടാകാൻ കാരണം കൊവിഡ്-19ൻ്റെ പാർശ്വഫലമാകാമെന്ന് നടൻ ശ്രേയസ് തൽപാഡെ. പുകവലി, മദ്യപാനം എന്നീ ശീലങ്ങൾ തനിക്കില്ല. ഇതൊന്നുമില്ലാതിരുന്ന തനിക്ക് പിന്നെങ്ങിനെ ഹൃദയാഘാതം സംഭവിച്ചു. കൊവിഡ് -19 വാക്സിനേഷനേഷന് ശേഷം ക്ഷീണം അനുഭവപ്പെട്ടെന്നും നടൻ പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് ശ്രേയസ് സംസാരിച്ചത്.
'ഞാൻ പുകവലിക്കില്ല. സ്ഥിരം മദ്യപാനിയല്ല, മാസത്തിലൊരിക്കൽ ഞാൻ മദ്യപിക്കാറുണ്ട്. പുകയില ഇല്ല, കൊളസ്ട്രോൾ അൽപ്പം കൂടുതലായിരുന്നു, ഇത് സാധാരണമാണെന്ന് ഡോക്ടർ എന്നോട് പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ ഞാൻ അതിനായി മരുന്ന് കഴിക്കുകയായിരുന്നു. അതിനാൽ പ്രമേഹം ഇല്ല, രക്തസമ്മർദ്ദം ഇല്ല, പിന്നെ എന്താണ് കാരണം?', ശ്രേയസ് തൽപാഡെ ചോദിച്ചു.
'കൊവിഡ് വാക്സിനായ കൊവിഷീൽഡ് എടുത്തവരിൽ പാർശ്വഫലത്തിനുള്ള സാധ്യതയെ ഞാൻ തള്ളിക്കളയുന്നില്ല. കൊവിഡ്-19 വാക്സിൻ എടുത്തതിന് ശേഷം എനിക്ക് കുറച്ച് ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. അത് കൊവിഡ് മൂലമോ അല്ലെങ്കിൽ വാക്സിന്റെ പാർശ്വഫലമോ ആയിരിക്കാം. കൊവിഡ് വാക്സിനെക്കുറിച്ച് പ്രചരിക്കുന്നതിൽ അൽപം സത്യമുണ്ടായിരിക്കണം. അതിനെ പൂർണ്ണമായും നിഷേധിക്കാനാവില്ല. നമ്മുടെ ശരീരത്തിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് നമ്മൾ ശിക്കും അറിയുന്നില്ല. ഇത് വളരെ ദൗർഭാഗ്യകരമാണ്. കൊവിഡ്-19 ന് മുമ്പ് ഇത്തരം സംഭവങ്ങളെക്കുറിച്ച് താൻ കേട്ടിട്ടില്ല'- ശ്രേയസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് നടൻ ശ്രേയസ് തൽപാഡെയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. താരം തൻ്റെ വീണ്ടെടുപ്പിനെ 'ജീവിതത്തിലെ രണ്ടാമത്തെ അവസരം' എന്നാണ് വിശേഷിപ്പിച്ചത്. ആശുപത്രിയിൽ ഇതിന് മുൻപ് ഒരിക്കലും അഡ്മിറ്റ് ചെയ്തിട്ടില്ല, ആരോഗ്യം നിസ്സാരമായി കാണരുതെന്നും താരം പറഞ്ഞു.