ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. രാഹുല് ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. അമേഠിയിൽ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കിശോരി ലാൽ ശർമ മത്സരിക്കും. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്.
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുന്നതിനെ ചുറ്റിപ്പറ്റി ചര്ച്ചകള് നീണ്ടതോടെയാണ് സ്ഥാനാര്ത്ഥി പ്രഖ്യാപനം അവസാന മണിക്കൂറിലേക്ക് നീണ്ടത്. രാഹുലും പ്രിയങ്കയും തന്നെ മത്സരിക്കാന് വരണമെന്ന് യുപിയിലെ നേതാക്കളും പ്രവര്ത്തകരും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്ര രംഗത്തെത്തിയതും ചർച്ചയായി.
സോണിയാ ഗാന്ധിയുടെ മണ്ഡലമായിരുന്നു റായ്ബറേലി. സോണിയ രാജ്യസഭയിലേക്ക് പോയതോടെയാണ് ഇവിടെ സ്ഥാനാർത്ഥി ആര് എന്ന ചോദ്യം ഉയർന്നത്. 2019ൽ സോണിയ പരാജയപ്പെടുത്തിയ ദിനേശ് പ്രതാപ് സിങ്ങാണ് ഇക്കുറിയും ഇവിടെ ബിജെപി സ്ഥാനാർത്ഥി. എന്തുകൊണ്ടും കോൺഗ്രസിന് സുരക്ഷിതമായ മണ്ഡലമാണ് റായ്ബറേലി. രാഹുൽ വയനാട്ടിലും ജനവിധി തേടിയിട്ടുണ്ട്. രണ്ടിടത്തും വിജയിച്ചാൽ രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നതാണ് ഇനിയുള്ള ചോദ്യം.