കോണ്‍ഗ്രസിനെതിരായ പരാമര്‍ശം; കെ ചന്ദ്രശേഖർ റാവുവിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക്

കോണ്‍ഗ്രസ് നേതാവ് ജി നിരഞ്ജന്റെ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി
കോണ്‍ഗ്രസിനെതിരായ പരാമര്‍ശം; കെ ചന്ദ്രശേഖർ റാവുവിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക്

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ബിആര്‍എസ് നേതാവ് കെ ചന്ദ്രശേഖരറാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് രാത്രി എട്ട് മണിമുതലാണ് വിലക്ക് ആരംഭിക്കുക. കോണ്‍ഗ്രസ് നേതാവ് ജി നിരഞ്ജന്റെ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ചന്ദ്രശേഖര്‍ റാവു പാര്‍ട്ടിക്കെതിരെ അപകീര്‍ത്തികരവും ആക്ഷേപകരവുമായ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി.

2024 ഏപ്രില്‍ അഞ്ചിന് സിര്‍സില്ലയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര റാവു നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയുടെ പേരിലാണ് നടപടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം പൊതുസമ്മേളനം, പൊതുപ്രകടനം, പൊതുറാലികള്‍, അഭിമുഖം, ഷോകള്‍, മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം തുടങ്ങിയവയില്‍ നിന്നാണ് ചന്ദ്രശേഖര്‍ റാവുവിനെ വിലക്കിയിരിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പിലും ചന്ദ്രശേഖര്‍ റാവു പെരുമാറ്റച്ചട്ടം ലംഘിച്ചിരുന്നുവെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചന്ദ്രശേഖര്‍ റാവു നായ്ക്കളോട് ഉപമിച്ചുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലത്‌ഖോര്‍ എന്ന് വിളിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. വാര്‍ത്താ സമ്മേളനത്തിലെ ചില വാക്കുകള്‍ സന്ദര്‍ഭത്തിന് വിരുദ്ധമായി അടര്‍ത്തിയെടുക്കുകയായിരുന്നു എന്നാണ് ചന്ദ്രശേഖര്‍ റാവുവിന്റെ വിശദീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com