ന്യൂഡൽഹി: നാമ നിർദേശ പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് ഇത് വരെയും അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ തവണ സ്മൃതി ഇറാനിയോട് തോറ്റ രാഹുൽ ഗാന്ധി ഭയം മൂലം തെക്കേ ഇന്ത്യയിലേക്ക് പോവുകയാണെന്നും അമിത് ഷാ വിമർശിച്ചു. അമേഠിയിലും റായ്ബറേലിയിലും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ അമിത് ഷാ കോൺഗ്രസിനെ വെല്ലുവിളിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ട തന്റെ പേരിലുള്ള വീഡിയോയും അമിത് ഷാ തള്ളി. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ എസ് സി എസ്ടി സംവരണം ഒഴിവാക്കുമെന്ന് താൻ പറയുന്നതായി കാണിച്ചുള്ള വീഡിയോ വ്യാജമാണെന്നും കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. 'തങ്ങൾ സംവരണത്തിനൊപ്പമാണ്. അർഹതയില്ലാതെ ചില സമുദായങ്ങൾക്ക് മാത്രം നൽകുന്ന സംവരണത്തെയാണ് ബിജെപി എതിർക്കുന്നത്' അമിത് ഷാ പറഞ്ഞു.
നേരത്തെ കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക മുസ്ലിം ലീഗിന്റേതാണെന്നും മുസ്ളിങ്ങള്ക്ക് രാജ്യം പതിച്ച് കൊടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചിരുന്നു. അമിത് ഷായ്ക്കെതിരെയും സമാന ആരോപണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു.