ഡൽഹി: ഭർത്താവുമായി വഴക്കിട്ട യുവതി വാട്സാപ് സ്റ്റാറ്റസായി ഇട്ടത് ഭർത്താവിനെ കൊന്നാൽ 50000 രൂപ തരാമെന്ന കുറിപ്പ്. ഇതു കണ്ട ഭർത്താവ് പൊലീസിൽ പരാതി നൽകി. ഭാര്യയുടെ സുഹൃത്തുക്കളിലൊരാൾ വധഭീഷണി മുഴക്കിയെന്നും യുവാവ് പരാതിയിൽ പറയുന്നു.
ആഗ്രയിലാണ് സംഭവം. യുവാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഭിന്ദിൽ നിന്നുള്ള യുവതിയെ 2022 ജൂലൈയിൽ വിവാഹം ചെയ്തെന്നാണ് യുവാവിന്റെ പരാതിയിൽ ഉള്ളത്. വിവാഹം കഴിഞ്ഞയുടൻ തന്നെ ഇരുവർക്കുമിടയിൽ വഴക്കുകൾ തുടങ്ങി. അഞ്ചുമാസത്തിനുള്ളിൽ വഴക്ക് രൂക്ഷമാകുകയും യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അന്ന് മുതൽ മാതാപിതാക്കൾക്കൊപ്പമാണ് യുവതി താമസിക്കുന്നത്. ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് യുവതി ഭിന്ദിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുമുണ്ട്.
2023 ഡിസംബർ 21ന് ഭാര്യയുടെ മാതാപിതാക്കൾ തന്നെ ഭീഷണിപ്പെടുത്തിയെന്ന് യുവാവ് ആരോപിക്കുന്നു. ഭിന്ദിൽ പോയി തിരികെ വരുംവഴിയാണ് ഭീഷണിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് തന്നെ കൊന്നാൽ 50,000 രൂപ നൽകുമെന്ന് പറഞ്ഞ് ഭാര്യ വാട്സാപ് സ്റ്റാറ്റസിട്ടത്. ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നും യുവാവ് ആരോപിക്കുന്നു. ഈ ബന്ധമാണ് തങ്ങൾക്കിടയിലെ പ്രശ്നങ്ങൾക്ക് കാരണം. ഫോണിൽ വിളിച്ച് ഭാര്യയുടെ ആ സുഹൃത്ത് തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവാവ് പരാതിയിൽ പറഞ്ഞിട്ടുണ്ട്.