ന്യൂഡൽഹി: നടിയും ബിജെപി ലോക്സഭാ സ്ഥാനാർത്ഥിയുമായ കങ്കണ റണൗട്ടിനെതിരെ അശ്ലീല പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിനു ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റില്ല. സുപ്രിയ ശ്രീനേത് മത്സരിക്കാൻ സാധ്യതയുള്ള സീറ്റിൽ കോൺഗ്രസ് വീരേന്ദ്ര ചൗധരിയെ പ്രഖ്യാപിച്ചു.
ബുധനാഴ്ചയാണ് കോൺഗ്രസ് എട്ടാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ 14 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇതുവരെ 208 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് പങ്കജ് ചൗധരിയോട് സുപ്രിയ പരാജയപ്പെട്ടിരുന്നു.
ഹിമാചലിൽ മണ്ഡിയിൽ ബിജെപി സ്ഥാനാർത്ഥിയായി കങ്കണയെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുപ്രിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കങ്കണക്കെതിരെയുള്ള അശ്ലീല പരാമർശങ്ങൾ അടങ്ങിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ സുപ്രിയ പോസ്റ്റ് പിൻവലിക്കുകയും അക്കൗണ്ട് ഹാക്ക് ചെയ്തതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കങ്കണ സുപ്രിയയ്ക്ക് മറുപടി നൽകിയിരുന്നു.
'20 വര്ഷ കാലയളവില് എല്ലാവിധത്തിലുള്ള സ്ത്രീകഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്. നിഷ്കളങ്കയായ പെണ്കുട്ടി മുതല് ചാരവൃത്തി നടത്തുന്ന സ്ത്രീയായും ലൈംഗിക തൊഴിലാളിയായും വിപ്ലവ നേതാവുമായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകളും അന്തസ് അർഹിക്കുന്നുണ്ട് ' എന്നായിരുന്നു കങ്കണയുടെ മറുപടി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രിയയ്ക്കു കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു.