ഷിംല: ഹിമാചല് പ്രദേശ് കോണ്ഗ്രസ് കൂടുതല് പ്രതിസന്ധിയിലേക്ക്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭ യോഗം രണ്ട് മന്ത്രിമാര് ബഹിഷ്കരിച്ചു. റവന്യൂ മന്ത്രി ജഗത് സിങ് നേഗി, വിദ്യാഭ്യാസ മന്ത്രി രോഹിത് ഠാക്കൂര് എന്നിവരാണ് യോഗത്തില് ഇറങ്ങിപ്പോയത്. മന്ത്രിമാരായ വിക്രമാദിത്യ സിങ്ങും ഹര്ഷവര്ധനും യോഗത്തില് നിന്ന് വിട്ടുനില്ക്കുകയും ചെയ്തിരുന്നു.
സുഖ്വീന്ദര് സിംഗ് സുഖുവിന്റെ പ്രവര്ത്തനങ്ങളില് ഒന്പത് എംഎല്എമാര് കൂടി അസ്വസ്ഥരാണെന്ന് വിമത എംഎല്എ രജീന്ദ്ര റാണ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ഹൈക്കമാന്ഡ് ഇടപെടല് വീണ്ടും ആരംഭിച്ചു. അതിനിടെ മല്ലികാര്ജുന് ഖര്ഗെ മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖുവുമായി സംസാരിക്കുകയും ചെയ്തിരുന്നു.
ഹിമാചല് പ്രദേശില് കോണ്ഗ്രസിലെ പ്രശ്ന പരിഹാരത്തിനായി ആറംഗ സമിതി രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു, സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗ്, ഉപമുഖ്യമന്ത്രി എന്നിവര് അംഗങ്ങളായ ആറംഗ സമിതിക്കാണ് ഹിമാചല് പ്രദേശില് കോണ്ഗ്രസ് രൂപം നല്കിയത്. പാര്ട്ടിയിലെ ഭിന്നത പരിഹരിക്കുകയാണ് സമിതിയുടെ ലക്ഷ്യം. എന്നാല് ഇത് ഫലം കണ്ടില്ലെന്നാണ് ഇന്നത്തെ സംഭവങ്ങള് വ്യക്തമാക്കുന്നത്.
ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നാണ് മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു കഴിഞ്ഞ ദിവസം പറഞ്ഞത്. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില് നേതാക്കള് നടത്തിയ ചര്ച്ചയ്ക്കുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. സര്ക്കാര് അഞ്ച് വര്ഷം തികയ്ക്കുമെന്ന് കൂടിക്കാഴ്ചകള്ക്ക് ശേഷം ഡി കെ ശിവകുമാറും വ്യക്തമാക്കിയിരുന്നു.
രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎല്എമാരെ അയോഗ്യരാക്കിയിരുന്നു. കോൺഗ്രസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കര് കുല്ദീപ് സിംഗ് പതാനിയയുടെ നടപടി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് തീരുമാനം. സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എംഎൽഎമാരെ അയോഗ്യരാക്കിയതോടെ 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം നാൽപ്പതിൽ നിന്ന് 34 ആയി കുറഞ്ഞു. 40 എം എൽ എ മാർ ഉണ്ടായിട്ടും രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺ്ഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിംഗ്വി പരാജയപ്പെടുകയായിരുന്നു. 25 എം എൽ എ മാർ മാത്രമുള്ള ബിജെപി ആറ് കോൺഗ്രസ് എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെ തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുകയായിരുന്നു.