റാഞ്ചി: വിവാഹ വാഗ്ദാനം നൽകി ബന്ധുവിനെ ഒരു പതിറ്റാണ്ടിലധികമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ നടനും നിർമാതാവുമായ മനോജ് രാജ്പുത് അറസ്റ്റിൽ. മനോജ് രാജ്പുത്തിനെ ദുർഗ് ജില്ലയിലെ ഓഫിസിൽനിന്ന് വെള്ളിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. മനോജിന്റെ ബന്ധുവായ 29 വയസ്സുകാരിയാണ് പരാതിക്കാരിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 13 വർഷമായി ഇയാൾ ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് യുവതി പരാതി നൽകിയത്.
ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവിൽ യുവതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ പോക്സോ വകുപ്പുകളും ചേർക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കിയെങ്കിലും, ആ സമയത്ത് പോക്സോ നിയമം നിലവിൽ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എതിർത്തു.
റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്ന മനോജ് രാജ്പുത് പിന്നീടാണ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. മുൻപ് പല കേസുകളിലും മനോജ് രാജ്പുത് ജയിൽവാസം അനുഭവിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. നിലവിൽ അഭിനയം, സംവിധാനം, നിർമാണം തുടങ്ങി വിവിധ മേഖലകളിലായി സിനിമയിൽ സജീവമാണ്.