ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി ലോക്‌സഭാംഗവുമായ ബ്രിജ്ഭൂഷൺ ചരൺ സിംഗിന്റെ മകൻ കരൺ ഭൂഷൺ സിംഗിനെ ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ പ്രതിഷേധവുമായി ഗുസ്തിതാരങ്ങൾ രംഗത്തെത്തി.
ലൈംഗികാരോപണം നേരിടുന്ന ബ്രിജ്ഭൂഷന്റെ അനുയായികളോ കുടുംബത്തിൽ നിന്നുള്ളവരോ ഫെഡറേഷന്റെ നേതൃസ്ഥാനങ്ങളിൽ വരില്ലെന്ന ഉറപ്പ് കായികമന്ത്രാലയം നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ചതിൽ അടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മുൻനിര താരങ്ങളായ ബജ്രംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയവർ. ബ്രിജ്ഭൂഷണുമായി അടുപ്പമുള്ളവരെ ഫെഡറേഷനിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ വീണ്ടും തെരുവിലിറങ്ങുമെന്ന് സാക്ഷി മാലിക് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫെഡറേഷന്റെ സസ്പെൻഷൻ നീക്കാനുള്ള യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിന്റെ തീരുമാനത്തെ തുടർന്ന് ദൈനംദിന ചുമതലകൾക്ക് മേൽനോട്ടം വഹിക്കാൻ ബ്രിജ്ഭൂഷന്റെ അടുത്ത അനുയായി സഞ്ജയ് സിങ്ങിനെ ചുമതലപ്പെടുത്തിയിരുന്നു. കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപിയാണ് സഞ്ജയ് സിംഗ്. ഇതിലും ശക്തമായ എതിർപ്പ് ഗുസ്തി താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായിരുന്നു.
ഫെഡറേഷന്റെ സസ്പെൻഷൻ പിൻവലിച്ച ലോകസംഘടന പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയുള്ളവർക്കെതിരേ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകാൻ ദേശീയ ഫെഡറേഷനോട് നിർദേശിച്ചു.
അനുവദിച്ച സമയപരിധിക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ ഗുസ്തി ഫെഡറേഷന് കഴിയാതെ വന്നപ്പോൾ കഴിഞ്ഞ ഓഗസ്റ്റിലാണ് ലോകസംഘടന ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്.