ന്യൂഡല്ഹി: അടിയന്തരമായി കടമെടുക്കാന് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രസര്ക്കാര് സുപ്രീംകോടതിയില് അറിയിച്ചു. 26,226 കോടി രൂപ കടമെടുക്കാന് ഇടക്കാല ഉത്തരവ് തേടി കേരളം സമര്പ്പിച്ച ഹര്ജിയിലാണ് കേന്ദ്രത്തിന്റെ മറുപടി. അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ലെന്നും പതിനഞ്ചാം ധനകാര്യകമ്മീഷന് സംസ്ഥാനത്തെ ഉയര്ന്ന കടബാധ്യതയുള്ള സംസ്ഥാനമായി വിലയിരുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സിഎജി, ധനകാര്യകമ്മീഷന് റിപ്പോര്ട്ടുകള്, സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും കത്തിടപാടുകള് എന്നിവയും കേന്ദ്രം സുപ്രിംകോടതിയില് സമര്പ്പിച്ചിട്ടുണ്ട്. കേരളത്തില് നികുതി വരുമാനത്തേക്കാള് കൂടുതല് കടമാണ്. കടമെടുപ്പ് പരിധി പലഘടകങ്ങളുടെയും അടിസ്ഥാനത്തില് കേന്ദ്രം തീരുമാനിക്കുന്നതാണ്. ഇതില് കോടതി ഇടപെടരുത്. കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത് സംസ്ഥാന ബജറ്റിലേക്കുള്ള കടന്നുകയറ്റമല്ലെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കി.
ലോകബാങ്കില് നിന്നടക്കം കേന്ദ്രം കടമെടുത്തിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട ലോണില് കേരളം വീഴ്ച്ച വരുത്തിയിരുന്നു. കേന്ദ്രമാണ് പിന്നീട് ഈ തുക അടച്ചത്. വലിയ കടബാധ്യതയില് നില്ക്കുന്ന സംസ്ഥാനത്തിന് വീണ്ടും കടമെടുക്കാന് അനുവാദം നല്കിയാല് പ്രതിസന്ധി രൂക്ഷമാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്കി.