ന്യൂഡൽഹി: ബെംഗളൂരുവിൽ അപ്പാർട്ട്മെന്റിലെ പാചകവാതകം തുറന്നുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെയും കുട്ടിയെയും നാടകീയമായ രംഗങ്ങളിലൂടെ രക്ഷപ്പെടുത്തി അഗ്നിശമന സേനാംഗങ്ങൾ. 37 കാരിയായ യുവതി തൻ്റെ അഞ്ച് വയസ്സുള്ള കുട്ടിയോടൊപ്പമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് അപ്പാർട്ട്മെന്റിന്റെ വാതിൽ തകർത്താണ് യുവതിയേയും കുട്ടിയേയും രക്ഷപ്പെടുത്തിയത്.
യുവതിയുടെ അപ്പാർട്ട്മെന്റിൽ നിന്ന് പാചകവാതകത്തിന്റെ ഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ അഗ്നിശമന സേനയെ വിളിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ അപ്പാർട്ട്മെന്റിലെത്തിയപ്പോൾ യുവതി വാതിൽ തുറക്കാൻ വിസമ്മതിച്ചു. കുടുംബാംഗങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യുവതി പ്രതികരിക്കുകയോ വാതിൽ തുറക്കുകയോ ചെയ്തില്ല.
തുടർന്നാണ് അഗ്നിശമന സേനാംഗങ്ങൾ വാതിൽ തകർത്ത് അകത്ത് കയറിയത്. ആ സമയം യുവതി അടുക്കളയ്ക്ക് പുറത്ത് കയ്യിൽ ലൈറ്ററും പിടിച്ച് നിൽക്കുകയായിരുന്നു. ശക്തമായി എതിർത്തെങ്കിലും അഗ്നിശമന സേനാംഗങ്ങളും അയൽവാസികളും ചേർന്ന് യുവതിയേയും കുട്ടിയേയും പുറത്തെത്തിക്കുകയായിരുന്നു. വീട്ടുകാരുമായി ആവർത്തിച്ചുള്ള വഴക്കിനെത്തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നും ഭർത്താവ് ജോലിസ്ഥലത്ത് പോയ സമയത്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും റിപ്പോർട്ടുണ്ട്. ബെംഗളൂരു വൈറ്റ്ഫീൽഡ് പൊലീസ് കേസെടുത്തു.