ചെന്നൈ: നടൻ മസൂർ അലി ഖാന് സമൻസ് അയച്ച് ചെന്നൈ പൊലീസ്. പൊതുവേദിയിൽ നടി തൃഷയ്ക്കെതിരായി നടത്തിയ ലൈംഗിക പരാമർശത്തിൽ കേസെടുക്കാൻ ദേശീയ വനിതാ കമ്മീഷൻ നിർദേശം നൽകിയിരുന്നു. സിആർപിസി 41-എ വകുപ്പ് പ്രകാരം വിശദീകരണം ആവശ്യപ്പെട്ടാണ് സമൻസ്.
രാവിലെ 11.30ന് മുമ്പ് സ്റ്റേഷനിൽ ഹാജരാകണം. തൗസൻഡ് ലൈറ്റ്സ് ഓൾ വുമൺ പൊലീസ് ആണ് വനിതാ കമ്മീഷന്റെ ശുപാർശ പ്രകാരം കേസ് എടുത്തിരിക്കുന്നത്. വിഷയത്തിൽ സ്വമേധയാ ഇടപെട്ട വനിതാ കമ്മീഷൻ ഐപിസി സെക്ഷൻ 509 ബിയും മറ്റ് പ്രസക്തമായ വകുപ്പുകളും ചേർത്ത് നടനെതിരെ കേസെടുക്കാൻ തമിഴ്‌നാട് ഡിജിപിയോട് നിർദേശിക്കുകയായിരുന്നു.
'ലിയോ'യിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാന്റെ പരാമർശം. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചു. സ്ത്രീവിരുദ്ധ പരാമർശമാണ് നടൻ നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവർത്തകരെയും ബഹുമാനിക്കണമെന്നുമാണ് സംവിധായകൻ ലോകേഷ് പ്രതികരിച്ചത്. പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധരിച്ചതാണെന്നുമാണ് മൻസൂർ അലി ഖാൻ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിച്ചത്.
മൻസൂർ അലി ഖാന്റെ പരാമർശത്തെ അപലപിച്ച് തമിഴ് അഭിനേതാക്കളുടെ സംഘടനയും തൃഷയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടനയും രംഗത്തുവന്നെങ്കിലും മാപ്പ് പറയാൻ തയ്യാറല്ലെന്നാണ് നടന്റെ നിലപാട്.