
ഡൽഹി: ലോകകപ്പ് തോൽവിയിൽ പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദ്. ഇന്ത്യ നന്നായി കളിക്കുമ്പോൾ ദുശ്ശകുനം സ്റ്റേഡിയത്തിലെത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. രാഹുൽ ഗാന്ധിയുടെ വാക്കുകൾ തെറ്റാണ്. എന്താണ് രാഹുലിന് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടിയിലാണ് രാഹുൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്. ഫൈനൽ കാണാൻ പ്രധാനമന്ത്രി എത്തിയതിനെതിരെ സാമൂഹികമാധ്യമങ്ങളിൽ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങളെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും ചർച്ചയായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‌ലിയെയും പ്രധാനമന്ത്രി ആശ്വസിപ്പിച്ചിരുന്നു.
ഏകദിന ലോകകപ്പിൽ തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ ഫൈനലിനെത്തിയത്. പക്ഷേ കലാശപ്പോരിൽ ഓസ്ട്രേലിയയോട് ഇന്ത്യ കീഴടങ്ങി. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യൻ തോൽവി.