
ന്യൂഡൽഹി: ചൈന ബന്ധമാരോപിച്ച് ഡൽഹി സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റർ പ്രബീർ പുരകായസ്തയ്ക്കെതിരെയുളള എഫ്ഐആർ പുറത്ത്. വിവിധ ആരോപണങ്ങളാണ് പ്രബീർ പുരകായസ്തയ്ക്കെതിരെ എഫ്ഐആറിൽ പറയുന്നത്. ജമ്മു കശ്മീരിനേയും അരുണാചൽ പ്രദേശിനേയും ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു, ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചു, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു, ഭീമാ കൊറേഗാവ് കേസിൽ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയുമായി 1991 മുതൽ സൗഹൃദമുണ്ടെന്ന കാര്യങ്ങളും എഫ്ഐആറിൽ പറയുന്നു.
അതേസമയം ന്യൂസ് ക്ലിക്ക് കേസിൽ മാധ്യമ പ്രവർത്തകരായ അഭിശാർ ശർമ, പരൻജോയ് ഗുഹ തൂർത്ത എന്നിവർക്ക് പൊലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. എഡിറ്റർ പ്രബീർ പുരകായസ്തയേയും എച്ച്ആർ മാനേജർ അമിത് ചക്രവർത്തിയേയും ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. എഫ്ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് പ്രബീർ പുരകായസ്ത ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ചൈനീസ് താൽപര്യങ്ങൾക്ക് അനുസരിച്ച് വാർത്ത നൽകിയിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക് വിശദീകരിച്ചിരുന്നു. തങ്ങളുടേത് സ്വതന്ത്രമാധ്യമ സ്ഥാപനമാണ്. പ്രസിദ്ധീകരിച്ച ലേഖനങ്ങൾ പൊതുമധ്യത്തിലുണ്ട്. ചൈനീസ് താൽപര്യമുള്ള ലേഖനമോ, വീഡിയോയൊ പൊലീസിന് ചൂണ്ടിക്കാട്ടാനായിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് അധികൃതർ പറഞ്ഞു.
എഫ്ഐആറിന്റെ പകർപ്പോ, കേസുമായി ബന്ധപ്പെട്ട വിവരങ്ങളോ പൊലീസ് നൽകിയിട്ടില്ല. ഫണ്ടുകൾ ബാങ്കുവഴിയാണ് സ്വീകരിക്കുന്നത്. നിയമപരമായി ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് സമർപ്പിക്കുന്നു. നടപടികൾ പാലിക്കാതെയാണ് ലാപ്ടോപ്പുകൾ അടക്കം പിടിച്ചെടുത്തതെന്നും ന്യൂസ് ക്ലിക്ക് ആരോപിച്ചിരുന്നു. ഡൽഹി പോലിസ് നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ന്യൂസ് ക്ലിക്കിന്റെ തീരുമാനം. വിഷയം അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെടും. ന്യൂസ് ക്ലിക്കിന് എതിരായ നടപടിയിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിട്ടുണ്ട്.
ചൈനീസ് ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്ത്തകര് താമസിക്കുന്ന മുപ്പതോളം ഇടങ്ങളിലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ബുധനാഴ്ച പരിശോധന നടത്തിയത്. ചാനലിനെതിരെ യുഎപിഎ ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുണ്ട്.
ഡൽഹി പൊലീസ് പരിശോധനയില് ലാപ്ടോപ്, മൊബൈല് ഫോണ്, ഹാര്ഡ് ഡിസ്ക് അടക്കമുള്ളവ പിടിച്ചെടുത്തു. മൂന്ന് വര്ഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയതായാണ് ന്യൂസ് ക്ലിക്കിനെതിരെയുള്ള ഇഡി കേസ്. എഫ്സിആര്എ ആക്ട് ലംഘിച്ച് ന്യൂസ് ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന കണ്ടെത്തലില് എന്ഫോഴ്സ്മെന്റ് കേസെടുത്തിരുന്നു. ദേശവിരുദ്ധ പ്രവര്ത്തനങ്ങള്ക്കാണ് ന്യൂസ് ക്ലിക്ക് ഈ ഫണ്ട് ഉപയോഗിച്ചിരുന്നതെന്നും ഇ ഡി ആരോപിക്കുന്നു.
മാധ്യമപ്രവർത്തകരുടെ വസതിയിൽ റെയ്ഡ് നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എൻഎജെ, ഡിയുജെ, കെയുഡബ്ല്യുജെ ഡൽഹി ഘടകം എന്നീ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. മാധ്യമ പ്രവർത്തകരുടെ വസതിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിയാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്രം മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നുവെന്നും സംഘടനകൾ ആരോപിച്ചിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക