'ഇന്‍ഡ്യ' മുന്നണി സനാതന ധർമത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: പ്രധാനമന്ത്രി

'ഇന്ത്യയുടെ സംസ്കാരത്തെ ആക്രമിക്കുക എന്നതാണ് അവരുടെ തന്ത്രം'
'ഇന്‍ഡ്യ' മുന്നണി സനാതന ധർമത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: സനാതന ധർമ വിവാദത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഇന്‍ഡ്യ' മുന്നണി സനാതന ധർമത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സനാതന ധർമ വിശ്വാസികളും ആക്രമണത്തിനെതിരെ രംഗത്തുവരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ഒരു റാലിക്കിടെയാണ് മോദിയുടെ പ്രതികരണം.

തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശത്തോടുള്ള മോദിയുടെ ആദ്യ പരസ്യ പ്രതികരണമാണിത്. ഇന്ത്യയുടെ സംസ്കാരത്തെ ആക്രമിക്കുക എന്നതാണ് അവരുടെ തന്ത്രം. ഇന്ത്യക്കാരുടെ വിശ്വാസത്തെ ആക്രമിക്കാനും വർഷങ്ങളായി രാജ്യം പിന്തുടർന്ന മൂല്യങ്ങളും പാരമ്പര്യങ്ങളും അവസാനിപ്പിക്കാനുമാണ് മുന്നണിയുടെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, മതവികാരം വ്രണപ്പെടുത്തല്‍, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഉദയനിധിക്കെതിരെ മഹാരാഷ്ട്രയിലും കേസ് രജിസ്റ്റർ ചെയ്തു. മുംബൈ മീരാറോഡ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലെ ബിജെപി പ്രതിനിധി സംഘം ചൊവ്വാഴ്ചയാണ് കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസിന് മെമ്മോറാണ്ടം കൈമാറിയത്.

സനാതന ധര്‍മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. സനാതന ധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഉദയനിധി സ്റ്റാലിനെതിരെ ഉത്തര്‍പ്രദേശ് റാംപൂര്‍ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് മഹാരാഷ്ട്രയിലും കേസ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com