

ട്രംപിൻ്റെ കടന്ന് വരവ് ആഗോള വിപണിയിലും സാമ്പത്തിക വിപണിയിലും ഉണ്ടാക്കിയ മാറ്റം ചെറുതൊന്നുമല്ല. ട്രംപ് പ്രധാനമായും നടപ്പിലാക്കിയ ഇറക്കുമതി തീരുവ രാജ്യങ്ങളില്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്. ട്രംപിന്റെ ഇത്തരം പ്രവര്‍ത്തികളിലൂടെയെല്ലാം സാമ്പത്തിക അസന്തുലിതാവസ്ഥയും രാഷ്ട്രീയ അപകടസാധ്യതയും വര്‍ദ്ധിക്കാനുള്ള സാധ്യതയേറെയാണ്. യുഎസ് ഡോളര്‍ ദീര്‍ഘകാല മാന്ദ്യത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഡോളര്‍ ദുര്‍ബലപ്പെടുമ്പോള്‍ സ്വര്‍ണത്തിന്റെ ആവശ്യകത കൂടുകയും അതിനെ തുടര്‍ന്ന് സ്വര്‍ണവില ഉയരാനുള്ള സാധ്യത ഏറെയാണെന്നും പറയുകയാണ് സാമ്പത്തിക വിദഗ്ധന്‍ ഡോ മാര്‍ട്ടിന്‍ പാട്രിക്.
സാമ്പത്തിക ലോകം വളരെ അനിശ്ചിതത്വത്തിലാണ്. അതിന് പ്രധാനപ്പെട്ട കാരണം ട്രംപിന്റെ വരവാണ്. ട്രംപ് പ്രസിഡന്റായതോടു കൂടി ആഗോള വിപണിയില്‍ ഇതുവരെ കാണാത്ത രീതിയിലൊരു അനിശ്ചിതത്വം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അതിനോട് ചേര്‍ന്ന് പറയാന്‍ പറ്റുന്ന മറ്റൊരു കാര്യം ജിയോ പൊളിറ്റിക്കല്‍ കാരണങ്ങളാണ്. വെസ്റ്റ് ഏഷ്യ കലുഷിതമായത്, റഷ്യ-യുക്രെയ്ൻ യുദ്ധം ഇത് എല്ലാം കൂടെ സൃഷ്ടിച്ച ഒരു അനിശ്ചിതത്വത്തിനിടയില്‍ ട്രംപിന്റെ വരവ് വലിയ രീതിയിലുള്ള ആഘാതം സൃഷ്ടിച്ചു. ട്രംപിന് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. ട്രംപ് താരിഫിന്റെ പേരില്‍ നടത്തികൂട്ടിയ കോലാഹങ്ങള്‍ എല്ലാം തന്നെ ലോകത്ത് വലിയ ഭയപ്പാട് സൃഷ്ടിച്ചു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമ്പത്തെല്ലാം നഷ്ടപ്പെടുമോ എന്ന ഭയമുണ്ടായി. ആ നഷ്ടപ്പെടുമോ എന്ന ഭയത്തിന്റെ പേരില്‍ എല്ലാവരും ഒരു സുരക്ഷിത താവളം അന്വേഷിച്ച് തുടങ്ങി. അത്തരത്തിലൊരു സുരക്ഷിത താവളമാണ് സ്വര്‍ണം. ട്രംപിന് ആവശ്യം ശക്തമായ ഡോളറല്ല വീക്ക് ഡോളറാണ്. ഒരു വീക്ക് ഡോളര്‍ അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ഡോളറിനെ ദുര്‍ബലപ്പെടുത്താന്‍ ട്രംപ് എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ തീരുവ ഉയര്‍ത്തി, മറ്റ് രാജ്യങ്ങളിലേക്കുള്ള ഇറക്കുമതി കുറച്ചു, ട്രേഡ് ബാലന്‍സ് മെച്ചപ്പെടുത്തി. ഇതെല്ലാം കൂടിച്ചര്‍ന്ന വന്നപ്പോള്‍ ഡോളര്‍ ഇന്‍ഡക്‌സ് കുറഞ്ഞു. അതിനോടൊപ്പം തന്നെ അനിശ്ചിതത്വം വര്‍ധിച്ചു. ആ സമയത്ത് സ്വഭാവികമായും എല്ലാരുടെയും താല്പര്യം സ്വര്‍ണത്തിലേക്ക് പോയി കൊണ്ടിരിക്കുകയാണ്.

ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതു കൊണ്ടു തന്നെ സ്വര്‍ണത്തിന് ഭാവിയില്‍ വില കുറയാനുള്ള സാധ്യത കുറവാണെന്ന് പറയുകയാണ് ഡോ, മാര്‍ട്ടിന്‍ പാട്രിക്. 'സ്വര്‍ണത്തിന് വലിയൊരു ഇടിവ് സംഭവിക്കില്ല. പരമാവധി 80,000 വരെ കുറയാന്‍ സാധ്യതയുണ്ട്. അതിന്റെയും താഴേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണ്. അമേരിക്ക ഇപ്പോള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നയത്തില്‍ എന്തെങ്കിലും കാര്യമായ മാറ്റം സംഭവിച്ചാലേ 80,000ത്തിനോ 75,000ത്തിനോ താഴോട്ട് സ്വര്‍ണവില ഇടിയാന്‍ സാധ്യതയുള്ളു. പക്ഷെ അമേരിക്ക പെട്ടെന്നൊരു മാറ്റത്തിന് തയ്യാറാകാന്‍ സാധ്യതയില്ല. അമേരിക്ക ഇപ്പോഴും രാജ്യങ്ങളോട് തീരുവ യുദ്ധത്തിലാണ്. ആ വ്യാപാര യുദ്ധത്തില്‍ നിന്ന് പിന്നോട്ട് പോകുന്നില്ല. ചൈനയുടെ അടുത്ത് മാത്രമാണ് അവര്‍ ഒരു കോപ്രമൈസിന് ഒരുങ്ങുന്നത്. കാരണം ചൈനയുടെ മിനറല്‍സ് അമേരിക്കക്ക് ആവശ്യമുണ്ട്. ഇന്ത്യ അമേരിക്കക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രാജ്യമല്ല. അതുകൊണ്ടു തന്നെ ഗോള്‍ഡിന്റെ ഡിമാന്റ് കുറയാനുളള സാധ്യത ഇല്ല. സ്വര്‍ണത്തിലുള്ള ഇന്‍വെസ്റ്റ്മെന്റ് ഡിമാന്റ് വര്‍ധിക്കുകയാണ്'. - ഡോ.മാര്‍ട്ടിന്‍ പാട്രിക്

'സ്വര്‍ണ കൂടുതല്‍ വാങ്ങിച്ചുവയ്ക്കാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ വീണ്ടും തീരുമാനമെടുത്തു. ഇതിന്റെ പ്രധാന കാരണം അനിശ്ചിതത്വത്തെ നേരിടുക എന്നതാണ്.അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസേര്‍വ് അവരുടെ അടിസ്ഥാന പലിശ നിരക്ക് കട്ട് ചെയ്യുന്നു. കട്ട് ചെയ്യുമ്പോള്‍ ഫിക്സഡ് ഇന്‍കം ഗ്രൂപ്പ് കാര്‍ക്ക് വരുമാനം കുറയും. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ ഗോള്‍ഡിലേക്കും മറ്റും ആളുകള്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ഇതുകൊണ്ടൊക്കെ തന്നെയാണ് സ്വര്‍ണവില കുറയാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയുന്നത്. അമേരിക്കന്‍ ഡോളറിന്റെ മേധാപിത്യം നഷ്ടപ്പെട്ടിട്ടില്ല. ഡോളറ് വളരെ വീക്കാവുകയാണെങ്കില്‍ മാത്രമേ സ്വര്‍ണവില 50,000ത്തിലേക്കെത്താനുള്ള സാധ്യതയുള്ളത്. കൂടാതെ മൈനിങ് ചെയ്യാനുള്ള സ്വര്‍ണം ഇല്ല എന്നതാണ് മറ്റൊരു സത്യം. കാര്യമായ രീതിയില്‍ ലോകത്ത് ഇപ്പോള്‍ മൈനിങ് ഇല്ല. അതുകൊണ്ടു തന്നെ മൈനിങ് ഇല്ലാത്തതിന്റെ പേരിലും റീ-സൈക്കിളിങ് ആവശ്യമുള്ളതിനാലും സ്വര്‍ണത്തിന്റെ ഡിമാന്റ് ഭാവിയില്‍ വര്‍ധിക്കുകയും വില കൂടാനുള്ള സാധ്യതയുമാണ് കാണുന്നത്'- ഡോ.മാര്‍ട്ടിന്‍ പാട്രിക്.
Content Highlights: Trump needs a weak dollar not a strong one, Dr. Martin Patric