
കോഴിക്കോട്: ലഹരി മാഫിയ സംഘത്തലവനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ സിവിൽ പോലീസ് ഓഫീസറെ സസ്പെൻറ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ രജിലേഷിനെയാണ് വടകര റൂറൽ എസ്പി അന്വേഷണവിധേയമായി സസ്പെൻറ് ചെയ്തത്. ഈ മാസം നാലിന് താമരശ്ശേരി കൂരിമുണ്ടയിൽ ആക്രമം നടത്തിയ അയൂബ് ഖാനൊപ്പമുള്ള രജിലേഷിൻ്റെ ചിത്രം പുറത്ത് വന്നിരുന്നു. ഇതേ കേസിൽ അറസ്റ്റിലായ ദീപുവിൻ്റെ വീട്ടുമുറ്റത്തു വച്ചാണ് ചിത്രം പകർത്തിയത്.
രജിലേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരം നടത്തുകയും എം.കെ.മുനീർ എംഎൽഎ ഡിജിപി ക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഈ മാസം നാലിന് നടന്ന ആക്രമസംഭവത്തിൽ പരിസരവാസിക്ക് വെട്ടേറ്റിരുന്നു. പൊലീസുകാരെയും നാട്ടുകാരെയും മർദ്ദിച്ച അയൂബും സംഘവും പൊലീസ് വാഹനങ്ങളും കാറും തകർത്തിരുന്നു. ഈ കേസിൽ അയൂബ് ഉൾപ്പടെ പത്ത് പേർ റിമാൻഡിലാണ്.