'ഹൃദയപൂർവ്വം' സ്നേഹം വിളമ്പിയ അജ്ഞാത ഇവിടെയുണ്ട്; 'നല്ലൊരുവാക്ക് ആശ്വാസമാകുമെന്ന് ഓർത്തു' രാജിഷ പറയുന്നു
ഭക്ഷണപൊതിയില്‍ പണവും ഹൃദയസ്പര്‍ശിയായ കുറിപ്പുംവെച്ച ആളെ അന്വേഷിക്കുകയായിരുന്നു സൈബര്‍ ലോകം.
18 Dec 2021 4:42 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ഹൃദയപൂര്‍വ്വം' ഭക്ഷണപൊതിയില്‍ പണവും ഹൃദയസ്പര്‍ശിയായ കുറിപ്പും വച്ച അജ്ഞാതയെ കണ്ടെത്തി. ഓർക്കാട്ടേരി കുറിഞ്ഞാലിയോട് കൃഷ്ണോദയയിൽ രാജിഷയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മെഡി. കോളേജിൽ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതിക്ക് ഒപ്പം ചെറിയൊരു തുകയും കുറിപ്പും ചേർത്തുവെച്ചത്.
കഴിഞ്ഞദിവസം ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഭക്ഷണ പൊതിക്കുള്ളിലാണ് 200 രൂപ നോട്ടിനൊപ്പം ഒരു കുറിപ്പും കണ്ടെത്തിയത്. പൊതിച്ചോര്‍ ലഭിച്ച യുവാവ് കത്തും തുകയും ലഭിച്ച വിവരം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. 3216 പൊതിച്ചോറുകൾ ആശുപത്രിയിലുള്ളവർക്ക് നൽകി മടങ്ങുമ്പോഴാണ് ഒരു യുവാവ് കയ്യിലൊരു കുറിപ്പും ഇരുനൂറ് രൂപയുടെ നോട്ടുമായി സമീപിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകർ ഈ കത്തിന്റെ ചിത്രം പങ്കുവെച്ചതോടെ കുറിപ്പ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. പിന്നീട് ഭക്ഷണപൊതിയില്‍ പണവും ഹൃദയസ്പര്‍ശിയായ കുറിപ്പുംവെച്ച ആളെ അന്വേഷിക്കുകയായിരുന്നു സൈബര്‍ ലോകം.
ആ തിരച്ചിലിലാണ് പ്ലസ്വൺ വിദ്യാർഥിയായ ഹൃദ്യയെയും അമ്മ രാജിഷയും കണ്ടെത്തിയത്. പൊതിച്ചോറ് ആർക്കാണ് ലഭിക്കുക എന്ന് അറിയില്ലെങ്കിലും നല്ലൊരു വാക്കിലൂടെ ആശ്വാസം പകരാനുവുമെങ്കില് അത് ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും ആരെങ്കിലും തിരിച്ചറിയുമെന്ന് കരുതിയില്ലെന്നും രാജിഷ പറയുന്നു. അങ്ങനെയാണ് മകളുടെ പിറന്നാള്‍ ദിവസം 'ഹൃദയപൂര്‍വ്വം' തയ്യാറാക്കിയ മൂന്ന് ഭക്ഷണ പൊതിയിലൊന്നില് 200 രൂപയും കുറുപ്പും രാജിഷ ചേർത്തുവെച്ചത്.
രാജിഷയുടെ കുറിപ്പ്: ''അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് ഭേദമാവാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണേ. ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാള്‍ ആണ്.'' - എന്നായിരുന്നു കുറിപ്പിൽ.
'ആരെയും അറിയിക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ള പേര് അറിയാത്ത ആ മനുഷ്യനെ ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രിയ മകള്‍ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍' എന്നായിരുന്നു സംഭവത്തെക്കുറിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിന്റെ പ്രതികരണം.