ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികൻ പ്രദീപിന്റെ ഭാര്യക്ക് താലൂക്ക് ഓഫീസില്‍ നിയമനം
എംകോം ബിരുദ ധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കല്‍ തസ്തികയിലാണ് ജോലി നല്‍കിയിരിക്കുന്നത്.
1 Feb 2022 3:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൂനൂർ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി സൈനികൻ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശൂര്‍ താലൂക്ക് ഓഫീസില്‍ നിയമനം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്. എംകോം ബിരുദ ധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കല്‍ തസ്തികയിലാണ് ജോലി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സൈനികക്ഷേ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ജില്ലാ കലക്ടറുടെ നിയമന ഉത്തരവ് ലഭിക്കുന്നതോടെ അടുത്ത ദിവസം തന്ന ശ്രീലക്ഷ്മിക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മന്ത്രി അറിയിച്ചു.
പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി നല്കാന് അപകടം നടന്ന് ഒരാഴ്ചയ്ക്കകം തന്നെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് റവന്യൂ മന്ത്രി കെ രാജന് തൊട്ടടുത്ത ദിവസം തന്നെ പ്രദീപിന്റെ പുത്തൂരിലെ വീട്ടില്‍ നേരിട്ടെത്തി ശ്രീലക്ഷ്മിക്ക് കൈമാറിയിരുന്നു. ശ്രീലക്ഷമിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ജില്ലയില്‍ റവന്യൂ വകുപ്പില്‍ തന്നെ നല്‍കുമെന്നും ഇതിനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് തൃശൂര്‍ താലൂക്ക് ഓഫീസില്‍ ഇവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്.
സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്. എന്നാല്‍ പ്രദീപിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്കി ഭാര്യയ്ക്ക് ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ജോലി നല്‍കിയതിനു പുറമെ, കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപയും പ്രദീപിന്റെ അച്ഛന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. വ്യോമസേനയിലെ ജൂനിയര്‍ വാറന്റ് ഓഫീസറായി പ്രവർത്തിക്കവെയാണ് എ പ്രദീപ് കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെടുന്നത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തടക്കം 13 പേരാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്.