സഭാ സമ്മേളനം തുടങ്ങി; മദ്യനയം അട്ടിമറിക്കുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്

ബാർ കോഴ, സിഎംആർഎൽ വിവാ​ദങ്ങൾ സഭയില്‍ ഉയര്‍ത്തി സർക്കാരിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം
സഭാ സമ്മേളനം തുടങ്ങി; മദ്യനയം അട്ടിമറിക്കുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ  അടിയന്തരപ്രമേയ നോട്ടീസ്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച സമ്മേളനത്തിന്റെ ചോദ്യോത്തരവേള അവസാനിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്‌ത് പാസാക്കുന്നതിനാണ് സമ്മേളനം. ബാർ കോഴ, സിഎംആർഎൽ വിവാ​ദങ്ങൾ സഭയില്‍ ഉയര്‍ത്തി സർക്കാരിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. ഇതിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വന്‍വിജയം പ്രതിപക്ഷത്തിന് കരുത്ത്‌ പകരും. മദ്യനയവുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കത്ത് നല്‍കിയിട്ടുണ്ട്.

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം അത്യധികം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. സിദ്ധാർത്ഥ് റാഗിങ്ങിന് ഇരയായി. ആരോപണ വിധേയരായ 20 വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു. പൊലീസ് ശക്തമായ നിയമ നടപടി സ്വീകരിച്ചു. മാതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തുനൽകി. കത്ത് ലഭിച്ച അന്നുതന്നെ വിജ്ഞാപനം പുറപ്പെടുവിച്ചു. കാര്യക്ഷമമായ അന്വേഷണ നടപടികൾ പൊലീസും സർക്കാരും സ്വീകരിച്ചു. അന്വേഷണം വൈകിപ്പിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. റാഗിംഗ് തടയാന്‍ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കും. സിദ്ധാർത്ഥന്റെ കുടുംബം ആവശ്യപ്പെട്ടപ്പോൾ തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥർ വച്ച് താമസിപ്പിച്ചു എന്നു കരുതി അട്ടിമറിയെന്ന് പറയാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇത്തരം ക്രൂരത എവിടെ നടന്നാലും ആര് നടത്തിയാലും ഒരുതരം സംരക്ഷണവും നൽകില്ല. റാഗിങ്ങിന് നേതൃത്വം കൊടുത്തവരെ സർക്കാർ സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ സഭയിൽ പറഞ്ഞു.

ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷനായി സഭ പിരിഞ്ഞിരുന്നു. ജൂലൈ 25 നാണ് സഭാ സമ്മേളനം അവസാനിക്കുക. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ലോക കേരള സഭ ജൂൺ 13,14,15 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായി സ്പീക്കർ അറിയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com