ലാവ്‌ലിനും മാസപ്പടിയും കരുവന്നൂരും ഒതുക്കി; പിണറായി തൃശ്ശൂരിനെ സംഘപരിവാറിന് അടിയറ വെച്ചു: സുധാകരന്‍

ലാവ്‌ലിനും മാസപ്പടിയും കരുവന്നൂരും ഒതുക്കി; പിണറായി തൃശ്ശൂരിനെ സംഘപരിവാറിന് അടിയറ വെച്ചു: സുധാകരന്‍

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കെ സുധാകരന്‍ കടന്നാക്രമിച്ചു.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ യുഡിഎഫ് വിജയത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ത്യയെ വീണ്ടെടുക്കാന്‍ രംഗത്തിറങ്ങിയ എല്ലാവര്‍ക്കും നന്ദിയെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കെ സുധാകരന്‍ കടന്നാക്രമിച്ചു. ലാവ്‌ലിനും മാസപ്പടിയും കരുവന്നൂരും ഒതുക്കാനുള്ള രാഷ്ട്രീയക്കച്ചവടത്തില്‍ പിണറായി വിജയന്‍ തൃശ്ശൂരിനെ സംഘപരിവാറിന് അടിയറവ് വെച്ചുവെന്ന് കെ സുധാകരന്‍ ആരോപിച്ചു.

'പിണറായി വിജയനോടുള്ള ജനങ്ങളുടെ എതിര്‍വികാരമാണ് കേരളത്തില്‍ പ്രതിഫലിച്ച യുഡിഎഫി ന്റെ മഹാവിജയത്തിന്റെ അടിസ്ഥാനം. ധര്‍മ്മടത്തടക്കം കണ്ണൂരില്‍ ജനം യുഡിഎഫിന് നല്‍കിയ പിന്തുണ പിണറായിക്കുള്ള താക്കീതാണ്. ഏറ്റവും മ്ലേച്ഛമായ വിവാദങ്ങള്‍ സൃഷ്ടിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട കെ കെ ശൈലജയെയും ജനം മൂലയ്ക്കിരുത്തി. കട്ട് മുടിച്ചും, മനുഷ്യരെ കൊന്നൊടുക്കിയും ഇനിയും മുന്നോട്ട് പോകേണ്ട എന്ന് തന്നെയാണ് പിണറായി വിജയന്‍ താങ്കളോട് ജനം പറയുന്നത്.' കെ സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം-

നമ്മള്‍ ഒന്നിച്ചുനിന്ന് പൊരുതി. രാജ്യം ഒറ്റക്കെട്ടായി ജയിച്ചു. രാഹുല്‍ ഗാന്ധിയെന്ന ജനനായകന്‍ മുന്നില്‍ നിന്ന് നയിച്ചു.വെറുപ്പിന്റെ കമ്പോളത്തില്‍ ഒരായിരം സ്‌നേഹത്തിന്റെ കടകള്‍ നമ്മള്‍ തുറന്നു.

ലാവ്ലിനും, മാസപ്പടിയും , കരുവന്നൂരും ഒതുക്കാനുള്ള രാഷ്ട്രീയക്കച്ചവടത്തില്‍ പിണറായി വിജയന്‍ തൃശ്ശൂരിനെ സംഘപരിവാറിന് അടിയറവ് വച്ചു. പക്ഷെ അപ്പോഴും തലപ്പൊക്കത്തോടെ ഈ നാട് ബിജെപിയോട് പൊരുതി. കേരളം ജയിച്ചു. എന്നെ ബിജെപി ആക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടി ആണ് എന്റെ വിജയവും ലക്ഷം കവിഞ്ഞ ഭൂരിപക്ഷവും.

പിണറായി വിജയനോടുള്ള ജനങ്ങളുടെ എതിര്‍വികാരമാണ് കേരളത്തില്‍ പ്രതിഫലിച്ച UDF ന്റെ മഹാവിജയത്തിന്റെ അടിസ്ഥാനം. ധര്‍മ്മടത്തടക്കം കണ്ണൂരില്‍ ജനം UDF ന് നല്‍കിയ പിന്തുണ പിണറായിക്കുള്ള താക്കീതാണ്. ഏറ്റവും മ്ലേച്ഛമായ വിവാദങ്ങള്‍ സൃഷ്ടിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട കെ കെ ശൈലജയെയും ജനം മൂലയ്ക്കിരുത്തി.

കട്ട് മുടിച്ചും, മനുഷ്യരെ കൊന്നൊടുക്കിയും ഇനിയും മുന്നോട്ട് പോകേണ്ട എന്ന് തന്നെയാണ് പിണറായി വിജയന്‍ താങ്കളോട് ജനം പറയുന്നത്.

ഇന്ത്യയെ വീണ്ടെടുക്കാന്‍ പോരാട്ട രംഗത്തിറങ്ങിയ എല്ലാവരോടും കെപിസിസി നന്ദി പറയുന്നു. വിജയിച്ച മത്സരാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍. സംഘപരിവാറിനെ നേരിടാന്‍ തലയെടുപ്പോടെ തൃശ്ശൂരിലിറങ്ങിയ കെ മുരളീധരന്റെ പോരാട്ടം കേരളവും കോണ്‍ഗ്രസ് പാര്‍ട്ടിയും എന്നും നന്ദിയോടെ സ്മരിക്കും. വോട്ടുകൊണ്ടും മനസ്സ് കൊണ്ടും കൂടെ നിന്ന ഓരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

അടുത്തത്, നിയമസഭയാണ്. വര്‍ഗ്ഗീയതയോടൊപ്പം വെറുപ്പിന്റെ കമ്മ്യൂണിസത്തെയും കേരളത്തിന്റെ മണ്ണില്‍ നിന്ന് എന്നെന്നേക്കുമായി ഞങ്ങള്‍ പിഴുതെറിഞ്ഞിരിക്കും. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ പേറുന്ന കേരളത്തിന് ഞങ്ങള്‍ നല്‍കുന്ന വാക്കാണത്.

logo
Reporter Live
www.reporterlive.com