വയറില് സര്ജറി മോപ്പ്; എസ്യുടി ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം,മെഡിക്കൽ കോളേജ് മറച്ചുവെച്ചു
തിരുവനന്തപുരം: വട്ടപ്പാറ എസ് യു ടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണവുമായി യുവതി. ഗര്ഭാശയ ശസ്ത്രക്രിയയ്ക്ക് ശേഷം വയറില് സര്ജറി മോപ്പ് വെച്ചതായാണ് ആരോപണം. വെഞ്ഞാറമൂട് സ്വദേശിനി വേണിയാണ് ആരോപണവുമായി രംഗത്തിത്തിയിരിക്കുന്നത്. സര്ജറിക്ക് ശേഷം മൂത്രത്തിലൂടെ പഴുപ്പ് പോകുന്നതായി ആശുപത്രി അധികൃതരെ അറിയിച്ചിട്ടും ആന്റിബയോട്ടിക്കുകള് മാത്രമാണ് നൽകിയതെന്ന് യുവതി റിപ്പോര്ട്ടറിനോട് പറഞ്ഞു. കഴിഞ്ഞ ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
വേദന സഹിക്കാതെ വന്നതോടെ മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സ തേടി. മെഡിക്കൽ കോളേജിലെ ഡോക്ടര്മാരും സര്ജറി മോപ്പാണ് വയറ്റിൽ നിന്നും പുറത്തെടുത്തത് എന്ന് പറയാതെ ഒളിപ്പിച്ചു വെച്ചെന്നും യുവതി ആരോപിച്ചു. സംഭവത്തില് യുവതി മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു.
സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ;
'വയറ്റിൽ ഒരു മുഴയുമായി ബന്ധപ്പെട്ട് സർജറിക്കുവേണ്ടി വട്ടപ്പാറ എസ് യുടി ആശുപത്രിയിലേക്ക് പോകുന്നത്. അവിടെ ലൈല ഡോക്ടറെ കാണിക്കുന്നത്. ആറാമത്തെ ദിവസം മുതൽ ബ്ലീഡിങ് വന്നുതുടങ്ങി. തുടർന്ന് ഡോക്ടറെ വിളിച്ചുപറഞ്ഞു. കുഴപ്പമില്ലെന്നും ഇനി വരുമ്പോൾ നോക്കാമെന്നുമായിരുന്നു ഡോക്ടർ പറഞ്ഞത്. നാലുദിവസം കഴിഞ്ഞ് വീണ്ടും ഡോക്ടറെ കാണാൻ പോയപ്പോൾ വയറിനകത്തുള്ള അഴുക്ക് പോകുന്നതാണെന്നും മറ്റുകുഴപ്പങ്ങള് ഒന്നുമില്ലെന്നും പത്തിരുപത്തെട്ട് ദിവസം ഇതുകാണുമെന്നുമാണ് ഡോക്ടർ പറഞ്ഞത്. ആശുപത്രിയിൽ നിന്ന് തിരികെ വന്നതിനുശേഷം ഇത് കൂടുതലാവാൻ തുടങ്ങി. പിന്നീട് ബ്ലീഡിങ് മാറി പഴുപ്പ് വരാൻ തുടങ്ങി. വീണ്ടും ഡോക്ടറെ പോയി കാണിച്ചു. അഴുക്കാണ്, പഴുപ്പല്ലെന്നായിരുന്നു അപ്പോഴും ഡോക്ടർ പറഞ്ഞത്. ആൻ്റിബയോട്ടിക് മാറ്റിതരുകയും ചെയ്തു.
കൃത്യം ഒരുമാസം ആകുമ്പോൾ വരാൻ പറഞ്ഞു. പക്ഷേ ഇത് കൂടിവരികയായിരുന്നു, വേദനയും കൂടി. കുറവൊന്നും ഉണ്ടായിരുന്നില്ല. തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. അവിടെയത്തിയ ഉടനെ അവർ സ്കാൻ ചെയ്യാൻ കൊണ്ടുപോയി. സ്കാനിങ്ങിന് ശേഷം വയറിനകത്ത് എന്തോ ഉണ്ടെന്ന് അവിടെ നിന്നും പറഞ്ഞു. സ്കാനിങ് മുൻപായി രണ്ടി പിജി സ്റ്റുഡൻ്റ്സാണ് നോക്കിയത്. വയറിനകത്ത് കോട്ടനുണ്ടെന്ന് അപ്പോൾ തന്നെ പറയുകയും ചെയ്തു. അന്ന് വൈകുന്നേരം തന്നെ സർജറി ചെയ്തു.
എവിടെയാണ് ആദ്യം സർജറി ചെയ്തതെന്ന് ചോദിച്ചപ്പോൾ എസ് യു ടിലാണെന്നും ഡോക്ടർ ലൈലയാണ് ഓപറേഷൻ ചെയ്തതെന്നും പറഞ്ഞു. മെഡിക്കൽ കോളേജിൽ എന്നെ കാണാൻ ഡോക്ടർ ലൈല വന്നിരുന്നു. ഇവിടെയുണ്ടെന്ന് എങ്ങിനെ അറിഞ്ഞുവെന്ന് ഞാൻ ഡോക്ടറോട് ചോദിച്ചു. ഇവിടെ ഉള്ളവരെല്ലാം എൻ്റെ സ്റ്റുഡൻ്റ്സാണെന്നായിരുന്നു ഡോക്ടറുടെ മറുപടി.'