തിരുവനന്തപുരം: അഭയ കേസിൽ കുറ്റക്കാരനായ ഫാ. തോമസ് കോട്ടൂരിന്റെ പെൻഷൻ സർക്കാർ പിൻവലിച്ചു. ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് നടപടി. കേരള സർവ്വീസ് റൂൾസ് ചട്ടം അനുസരിച്ചാണ് നടപടി. ഫാ. കോട്ടൂർ ബിസിഎം കോളേജിലെ സൈക്കോളജി അധ്യാപകനായിരുന്നു.
കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കാൻ തീരുമാനിച്ചതോടെ പെൻഷൻ താത്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് ഫാ. തോമസ് കോട്ടൂരിന് നോട്ടീസ് അയച്ചു. എന്നാൽ ശിക്ഷ താത്കാലികമായി റദ്ദാക്കിയതിനാൽ പെൻഷൻ പിൻവലിക്കരുതെന്ന് കോട്ടൂർ ആവശ്യപ്പെട്ടു. ശിക്ഷ താത്കാലികമായി റദ്ദാക്കുകയല്ല, വിധിന്യായം താത്കാലികമായ സസ്പെൻഡ് ചെയ്യുകയാണെന്ന് കണ്ടാണ് പെൻഷൻ പിൻവലിക്കാൻ തീരുമാനം.
വിരമിച്ച ഉദ്യോഗസ്ഥർ ഗുരുതര ക്രിമിനൽക്കുറ്റത്തിന് ശിക്ഷയനുഭവിക്കുന്ന പക്ഷം പെൻഷൻ മുഴുവനായോ ഭാഗികമായോ തടഞ്ഞുവെക്കാൻ സർവ്വീസ് ചട്ടങ്ങളിൽ നിയമമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ പിഎസ് സിയുടെ അഭിപ്രായം തേടിയിരുന്നു. പെൻഷൻ പിൻവലിക്കാനുള്ള നടപടി പിഎസ് സി ശരിവച്ചിരുന്നു.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് ഫാ. തോമസ് കോട്ടൂർ. 1992 മാർച്ച് 27നാണ് ബിസിഎം കോളേജ് ഹോസ്റ്റൽ പരിസരത്തെ കിണറ്റിൽ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭയ ബിസിഎം കോളേജ് വിദ്യാർത്ഥിയായിരുന്നു.