പാലക്കാട്: ട്രെയിനിനുള്ളില് ടിടിഇയ്ക്ക്നേരെ മര്ദനം. ഷൊര്ണൂരിലാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര് മീണയ്ക്കാണ് മര്ദനമേറ്റത്. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലെ ടിടിഇയാണ് വിക്രം കുമാര് മീണ. ടിക്കറ്റെടുക്കാതെ കയറിയ ആളോട് അക്കാര്യം ചോദിച്ചതാണ് കാരണം. ചോദ്യം ചെയ്തതിനെത്തുടർന്ന് തര്ക്കമുണ്ടാകുകയും മൂക്കിന് ഇടിക്കുകയുമായിരുന്നു. അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയിലാണ് സംഭവം. ട്രെയിൻ തിരൂര് എത്താറായപ്പോഴാണ് ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാര്ട്ടുമെന്റില് യാത്ര ചെയ്യുന്നത് ടിടിഇ ചോദ്യം ചെയ്തത്. ഇതോടെ പ്രതി തര്ക്കത്തിലേർപ്പെട്ടു. പിന്നാലെ പ്രതി തന്റെ മൂക്കിന് ശക്തിയായി ഇടിക്കുകയായിരുന്നുവെന്ന് വിക്രം കുമാര് മീണ പറയുന്നു. മൂക്കില് നിന്ന് രക്തം വാർന്ന് തൂവാലയിലും ട്രെയിനിലെ തറയിലുമെല്ലാം പറ്റിയിരിക്കുന്നത് സംഭവത്തിന് തൊട്ടുപിന്നാലെ പകര്ത്തിയ ചിത്രങ്ങളില് ദൃശ്യമാണ്. വിക്രം കുമാര് മീണ ഷൊര്ണൂര് റെയില്വേ ആശുപത്രിയില് ചികിത്സയിലാണ് .
ഏപ്രില് രണ്ടിന് എറണാകുളം മഞ്ഞുമ്മല് സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ ട്രെയിനില് നിന്ന് യാത്രക്കാരൻ തള്ളിയിട്ട് കൊന്ന സംഭവം ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. പിന്നാലെ ട്രെയിനിലെ സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തതയും ടിടിഇമാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ചർച്ചയായിരുന്നു.