എഴുത്തുകാരൻ ഉണ്ണി ആറിൻ്റെ പരാമർശത്തിനെതിരെ പരിഹാസവുമായി നടൻ വിനായകൻ രംഗത്ത്. ലീല എന്ന സിനിമയുടെ ഉള്ളടക്കത്തെ വിമർശിച്ച നടൻ വിനായകനെ എഴുത്തുകാരൻ ഉണ്ണി ആർ ട്രൂ കോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് വിനായകൻ സാമൂഹ്യ മാധ്യമത്തിലൂടെ രംഗത്ത് വന്നത്. 'ഉണ്ണി ആർ സാറേ, ഉണ്ണി ആർ സാറിൻ്റെ അമ്മുമ്മയോടും ഉണ്ണി ആർ സാറിൻ്റെ അമ്മയോടും ഉണ്ണി ആർ സാറിൻ്റെ ഭാര്യയോടും ഉണ്ണി ആർ സാർ ക്ഷമ ചോദിക്കു. വിനായകൻ "സാറി"നോട് വേണ്ട. മനസിലായോ സാറേ...' എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള വിനായകൻ്റെ പ്രതികരണം
ലീല എന്ന സിനിമക്ക് മുത്തുചിപ്പിയുടെ ഉള്ളടക്കമാണ്. എഴുത്തുകാരൻ്റെയും സംവിധായകരുടെയും മാനസ്സികാരോഗ്യം പരിശോധിക്കണം എന്ന് നേരത്തെ വിനായകൻ വിമർശിച്ചിരുന്നു. വിനായകൻ്റെ ഭാഷയുടെ സഭ്യത, അദ്ദേഹത്തിൻ്റെ പെരുമാറ്റത്തിലെ സഭ്യത ഇതെല്ലാം ഉള്ള അദ്ദേഹത്തെ പോലെയുള്ള ആൾ അല്ല താൻ. അതുകൊണ്ട് തന്നെ എന്റെ കൈയിൽ നിന്ന് വന്ന ഒരു വീഴ്ച്ചയായി കണ്ട് വിനായകൻ സാർ മാപ്പ് തരണം എന്നായിരുന്നു ഇതിനൊടുള്ള ഉണ്ണി ആറിൻ്റെ മറുപടി. അത്രയും നല്ല സ്വഭാവമുള്ള വിനായകന് ലീല എന്ന സിനിമയെ വിമർശിക്കാനുളള അവകാശമുണ്ട്. താൻ അദ്ദേഹത്തെ പോലെ അല്ലാത്തത് കൊണ്ടാവാം അത്തരത്തിൽ ചിന്തിക്കുന്നത്. അത് എന്റെ തെറ്റാണ്. വിനായകൻ സാർ തന്നോട് ക്ഷമിക്കണമെന്നും ട്രൂ കോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി ആർ പറഞ്ഞിരുന്നു.
ബ്രിഡ്ജ്, കുള്ളൻ്റെ ഭാര്യ, ചാർളി, തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ഉണ്ണി ആർ. മഞ്ഞുമ്മൽ ബോയ്സ് സിനിമയേയും കേരളീയരെയും അപമാനിക്കുന്ന രീതിയിൽ പ്രതികരിച്ച എഴുത്തുകാരൻ ജയമോഹൻ്റെ നിലപാടിനെയും അഭിമുഖത്തിൽ അദ്ദേഹം വിമർശിച്ചിരുന്നു.