ന്യൂഡൽഹി: ലാവ്ലിന് കേസില് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമര്പ്പിച്ച അപ്പീലില് വ്യാഴാഴ്ച സുപ്രീം കോടതിയില് അന്തിമവാദം നടക്കും. ബുധാനാഴ്ച 113-ാം നമ്പര് കേസായി ഇത് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റുകേസുകളിലെ വാദം നീണ്ടുപോയതിനാല് കോടതി പരിഗണിച്ചിരുന്നില്ല. ഇതേ തുടര്ന്നാണ് ലാവ്ലിന് കേസിലെ സിബിഐ അപ്പീല് വ്യാഴാഴ്ച പരിഗണിക്കുന്നതിനായി സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ലാവ്ലിന് കേസില് അന്ന് വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്, മുന് ഊര്ജ്ജ സെക്രട്ടറി കെ മോഹനചന്ദ്രന്, മുന് ഊര്ജ്ജ ജോയിന്റ് സെക്രട്ടറി എ ഫ്രാന്സിസ് എന്നിവരെ വിചാരണ കൂടാതെ തന്നെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഈ വിധി പിന്നീട് ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ കേസില് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോര്ഡ് മുന് സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന് നായര്, ബോര്ഡ് മുന് ചെയര്മാന് ആര് ശിവദാസന്, മുന് ചീഫ് എന്ജിനിയര് കസ്തൂരിരംഗ അയ്യര് എന്നിവരുടെ ഇളവ് തേടിയുള്ള ഹര്ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. പന്നിയാര്, ചെങ്കുളം, പള്ളിവാസല് ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്സി ലാവ്ലിന് കമ്പനിയുമായി കരാറുണ്ടാക്കിയതില് ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. ഇതുവരെ ലാവ്ലിൻ കേസ് 30 തവണയിൽ കൂടുതൽ കോടതിയിൽ ലിസ്റ്റ് ചെയ്തെങ്കിലും മാറ്റി വെക്കുകയാണുണ്ടായത്. ഫെബ്രുവരി ആറിനാണ് ലാവ്ലിൻ കേസ് ഒടുവിൽ പരിഗണിച്ചത്.