കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ കേരളത്തിൽ; ആദ്യമെത്തുക 'പ്രസ്റ്റീജ്' മണ്ഡലങ്ങളിൽ

പ്രസ്റ്റീജ് മണ്ഡലങ്ങളായ തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, വയനാട് എന്നിവിടങ്ങളിലാണ് സംഘം ആദ്യമെത്തുന്നത്
കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ കേരളത്തിൽ; ആദ്യമെത്തുക 'പ്രസ്റ്റീജ്' മണ്ഡലങ്ങളിൽ

ആലപ്പുഴ: തിരഞ്ഞെടുപ്പ് കാര്യങ്ങൾ അവലോകനം ചെയ്യാനും പ്രത്യേക നിരീക്ഷണത്തിനുമായി എഐസിസി സംഘം കേരളത്തിലെത്തി. പ്രസ്റ്റീജ് മണ്ഡലങ്ങളായ തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, വയനാട് എന്നിവിടങ്ങളിലാണ് സംഘം ആദ്യമെത്തുന്നത്. ശശി തരൂർ, കെ സി വേണുഗോപാൽ, രാഹുൽ ഗാന്ധി, കെ മുരളീധരൻ എന്നിവർ മത്സരിക്കുന്ന ഈ മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് അരങ്ങേറുന്നത്.

രാഹുൽ ഗാന്ധി ഇതുവരെ മണ്ഡലത്തിൽ എത്താത്തത് പ്രവർത്തകരുടെ ആവേശം കെടുത്തിയിട്ടുണ്ടെന്നും പ്രചരണം മന്ദഗതിയിലാകാൻ കാരണമായിട്ടുണ്ടെന്നുമുള്ള വിവരം കേന്ദ്രസംഘത്തിന് മുന്നിലുണ്ട്. കെ മുരളീധരൻ, വി എസ് സുനിൽകുമാർ, സുരേഷ് ഗോപി എന്നിവർ മത്സരിക്കുന്ന തൃശ്ശൂരിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. പ്രധാനമന്ത്രി രണ്ടു വട്ടം തൃശൂരിൽ എത്തിയതിനെ തുടർന്നാണ് മണ്ഡലത്തിൽ പ്രത്യേക നിരീക്ഷണത്തിന് ഹൈക്കമാൻഡ് നിർദേശം നൽകിയിരിക്കുന്നത്. കെ മുരളീധരനെപ്പോലെ ശക്തനായ നേതാവിനെ രംഗത്തിറക്കി തൃശ്ശൂരിൽ നടത്തിയ നീക്കം ശരിയായിരുന്നു എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ഹൈക്കമാൻഡിനുണ്ട്. തൃശ്ശൂരിൽ ബൂത്ത്തല പ്രചരണ പരിപാടികൾ ശക്തമല്ലെന്ന നിഗമനത്തിലാണ് നേതൃത്വം.

തിരുവനന്തപുരത്തെ സിറ്റിങ്ങ് സീറ്റിലെ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാൻ സംഘത്തിന് കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശമുണ്ട്. രാജീവ് ചന്ദ്രശേഖർ എത്തിയതോടെ ബിജെപി ദേശീയ നേതൃത്വം ശക്തമായ പ്രചരണ പരിപാടികൾക്കാണ് തിരുവനന്തപുരത്ത് തുടക്കമിട്ടിരിക്കുന്നത്. കേന്ദ്രത്തിൻ്റെ തെറ്റായ നയങ്ങൾക്കും വർഗ്ഗീയ വിവേചനത്തിനുമെതിരെ ശക്തമായ പ്രചരണം കൊടുക്കുന്നതോടൊപ്പം കേരളത്തിലെ ഇടതു സർക്കാരിൻ്റെ ഭരണപരാജയവും കൃത്യമായി ചർച്ച ചെയ്താൽ 20 ൽ20 സീറ്റും നേടാം എന്നാണ് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. നിരീക്ഷണ സംഘം ഓരോ മണ്ഡലത്തിലെയും ബൂത്ത് തലങ്ങളിൽ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ട് എഐസിസിക്ക് നൽകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com