കോഴിക്കോട്: ഹരിത വിഷയത്തിലെ നിലപാടുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ലത്തീഫ് തുറയൂർ, ഫവാസ് എന്നിവരെ തിരിച്ചെടുക്കാൻ എംഎസ്എഫിൽ ധാരണ. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഖേദം പ്രകടിപ്പിച്ച് ഇരുവരും നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് തിരിച്ചെടുക്കാൻ തീരുമാനമായത്. ഹരിത വിവാദ സമയത്ത് അന്നത്തെ എംഎസ്എഫ് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, സെക്രട്ടറി ഫവാസ് ഏറനാട് ഉൾപ്പെടെ ഉള്ളവർ വനിതാ നേതാക്കളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
തുടർന്ന് ഇവരെ ലീഗ് നേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. പൊന്നാനിയിലെ ഇടത് സ്ഥാനാർഥി കെ എസ് ഹംസയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ലത്തീഫും ഫവാസും. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇരുവരും സജീവമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഒപ്പം തന്നെ പാർട്ടിയിലെ മുതിർന്ന നേതാവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി എന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് തിരിച്ചെടുക്കാനുള്ള ആലോചനയുണ്ടായത്. അതേസമയം ഇരുവരെയും പെട്ടെന്ന് പാർട്ടിയിൽ തിരിച്ചെടുക്കുന്നതിൽ എംഎസ്എഫിലെ നിലവിലെ ഭാരവാഹികള്ക്ക് കടുത്ത വിയോജിപ്പുണ്ട്.