ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടുമായി സിപിഐഎമ്മിന് രഹസ്യ ധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. നിരോധിത മതതീവ്രസംഘടനകളുമായി ബാന്ധവത്തിനാണ് സിപിഐഎം ശ്രമിക്കുന്നത്. ഇടത് വലത് മുന്നണികൾ തീവ്രസംഘടനകളുമായി ചങ്ങാത്തത്തിന് ശ്രമിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
ഈരാറ്റുപേട്ട സംഭവത്തിൽ എന്താണ് മുഖ്യമന്ത്രിയുടെ നിലപാട്? ആലപ്പുഴയിൽ അവിലും മലരും കുന്തിരിക്കവും മുദ്രാവാക്യം വിളിച്ചതിൽ നിലപാട് ഉണ്ടായിരുന്നോ എന്നും സുരേന്ദ്രൻ ചോദിച്ചു. എൽഡിഎഫിനും യുഡിഎഫിനും വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണുള്ളത്. എന്നാൽ എൻഡിഎ എല്ലാവരെയും തുല്യമായി പരിഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനാണ് ബിജെപി സ്ഥാനാർത്ഥി. കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ സി വേണുഗോപാലും എൽഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിങ് എംപി എ എം ആരിഫും മത്സരിക്കുന്നു. ഇന്നലെ പുറത്തുവന്ന അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ വയനാടിന്റെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത് കെ സുരേന്ദ്രനെയാണ്. ഇതോടെ ദേശീയ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ പോരാട്ടം ശക്തമാകും. രാഹുൽ ഗാന്ധിയും ആനിരാജയും ഇതിനോടകം മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.