കൊച്ചി: തട്ടിപ്പുകേസിൽ പിടിയിലായ സോബി ജോര്ജിന്റെ പേരിനൊപ്പം കലാഭവൻ എന്ന പേര് ചേർക്കരുതെന്ന അഭ്യർത്ഥനയുമായി കൊച്ചിൻ കലാഭവൻ. 54 വർഷത്തോളമായി കലാലോകത്തിന് നിരവധി കലാകാരന്മാരെ സംഭാവന ചെയ്ത സ്ഥാപനമാണ് കലാഭവൻ. സോബി ജോർജുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് വാർത്തകളിൽ സ്ഥാപനത്തിന്റെ പേര് പരാമർശിക്കപ്പെട്ടുന്നുണ്ട്. സോബി ജോർജിന് കലാഗൃഹം എന്ന പേരിൽ ഒരു സ്ഥാപനമുണ്ട്. ഇനിയുള്ള വാർത്തകളിൽ കലാഗൃഹം എന്ന പേര് നൽകണമെന്നും സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തരുതെന്നും കലാഭവൻ അഭ്യർത്ഥിച്ചു.
നിലവിൽ സംസ്ഥാനത്ത് 26 കേസുകളിൽ പ്രതിയാണ് സോബി ജോര്ജ്. കഴിഞ്ഞ ദിവസം സ്വിറ്റ്സര്ലന്ഡില് ജോലി വാഗ്ദാനം ചെയ്ത് പുല്പ്പള്ളി സ്വദേശിയില് നിന്ന് പണം തട്ടിയെടുത്ത കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. സ്വിറ്റ്സര്ലന്ഡില് വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപയാണ് സോബി ജോർജ് തട്ടിയത് എന്ന് പൊലീസ് വ്യക്തമാക്കി.
സമാനരീതിയില് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പുല്പ്പള്ളി പൊലീസ് സ്റ്റേഷനില് നാലും അമ്പലവയല് സ്റ്റഷനില് ഒരു കേസും അടക്കം ആറ് കേസുകള് വയനാട്ടില് മാത്രം സോബിക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ വാഹനത്തില് സഞ്ചരിക്കുന്നതിനിടെ കൊല്ലം ചാത്തന്നൂല് വെച്ചാണ് സോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള് സഞ്ചരിച്ച വാഹനവും കസ്റ്റഡിയില് എടുത്തതായി പൊലീസ് അറിയിച്ചിരുന്നു.