തൃശ്ശൂർ: സുരേഷ് ഗോപി വിഷയത്തിൽ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി. പത്മഭൂഷൺ വേണമെങ്കിൽ സുരേഷ് ഗോപിയെ അനുഗ്രഹിക്കണം എന്ന ഡോക്ടറുടെ പരമർശം വിഷമം ഉണ്ടാക്കി. ഈ വിഷമമാണ് മകനെ പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്നും കലാമണ്ഡലം ഗോപി റിപ്പോർട്ടറോട് പറഞ്ഞു. സുരേഷ് ഗോപിക്ക് എപ്പോൾ വേണമെങ്കിലും വീട്ടിൽ വരാം. അതിന് അനുവാദത്തിന്റെ ആവശ്യമില്ല. ഇനി ഈ വിഷയത്തില് വിവാദം ആവശ്യമില്ലെന്നും ഇത്തരം ചര്ച്ചകള് ഇവിടെ അവസാനിപ്പിക്കണമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. തനിക്ക് ഇടതുപക്ഷത്തോടാണ് ചായ്വ് എന്നും അദ്ദേഹം വ്യക്തമാക്കി.
'സുരേഷ് ഗോപി ഒരു കലാകാരനാണ്. അദ്ദേഹം രാഷ്ട്രീയക്കാരനായത് ഇപ്പോഴാണ്. ഞാനും ഒരു കലാകാരനാണ്. കലാകാരന്മാര് തമ്മിലുള്ള സ്നേഹത്തെ അളന്ന് വിലവെയ്ക്കാന് കഴിയില്ല. സുരേഷ് ഗോപി, മോഹന്ലാല്, മമ്മൂട്ടി എന്നിവരൊക്കെയായി വലിയ അടുപ്പമുണ്ട്. സുരേഷ് ഗോപിയെ വിഷമിപ്പിക്കുന്ന ഒന്നും തന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. ഒരു ഡോക്ടര്, ആ ഡോക്ടറുടെ പേരെനിക്ക് അറിയില്ല. അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു സുരേഷ് ഗോപി വരും അദ്ദേഹത്തെ ഒന്ന് അനുഗ്രഹിച്ചേക്കണം, ആങ്ങേയ്ക്ക് പത്മഭൂഷൺ വേണ്ടേ? എന്ന്. സുരേഷ് ഗോപിയെ അനുഗ്രിച്ചിട്ട് എനിക്ക് പത്മഭൂഷണ് വേണ്ട എന്നു ഞാന് മറുപടി പറഞ്ഞു. പത്മഭൂഷണ് കിട്ടിയില്ല എന്നു വെച്ച് എനിക്ക് സങ്കടവുമില്ല, കിട്ടിയാല് വേണ്ടെന്ന് പറയുകയുമില്ല. കിട്ടാന് വേണ്ടി ആരോടും ശുപാര്ശ ചെയ്യില്ലെ'ന്നും കലാമണ്ഡലം ഗോപി വ്യക്തമാക്കി.
'പത്മഭൂഷനു വേണ്ടി സുരേഷ് ഗോപിയെ അനുഗ്രഹിക്കണം എന്നു പറഞ്ഞത് മകനെയും വേദനിപ്പിച്ചു. ആ സങ്കടത്തിലാണ് മകൻ രഘു ഫെയ്സ്ബുക്കില് കുറിപ്പ് ഇട്ടത്. പത്മഭൂഷണ് കിട്ടാനായി സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് ആ ഡോക്ടര് പറയാന് പാടില്ലായിരുന്നു. ആ വാക്ക് എനിക്ക് മാത്രമല്ല സുരേഷ് ഗോപിക്കു കൂടി അപമാനമായി തീരുകയാണ് ചെയ്തത്. ഇത് എന്റെ മകനും വിഷമം ആയി. ഈ കാര്യങ്ങളൊക്കെയാണ് ആ ഫെയ്സ്ബുക്ക് കുറിപ്പിന് കാരണം. അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് മകനോട് ഞാൻ പറഞ്ഞതോടെയാണ് ആ പോസ്റ്റ് പിന്വലിച്ചത്' എന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
സുരേഷ് ഗോപിക്ക് എന്നെ കാണാന് വരാന് ആരുടെയും അനുവാദം വാങ്ങേണ്ട ആവശ്യമില്ല. സുരേഷ് ഗോപിയെ ആരൊക്കെയോ ചേര്ന്ന് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. സുരേഷ് ഗോപി മുന്പും വീട്ടില് വന്നിട്ടുണ്ട്. സന്തോഷത്തോടെയാണ് തിരിച്ച് പോയത്. ഇനിയും എപ്പോൾ വേണമെങ്കിലും വീട്ടിലേയ്ക്ക് വരാം. എന്നെ സ്നേഹിക്കുന്ന ആർക്കും എന്നെ കാണാന് എപ്പോഴും വരാം. ഇനി ഈ വിഷയത്തില് വിവാദം ആവശ്യമില്ലെന്നും ഇത്തരം ചര്ച്ചകള് ഇവിടെ അവസാനിപ്പിക്കണമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടി ഒരു ഡോക്ടർ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് മകൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പ് ചർച്ചയായിരുന്നു. എന്നാല് വിഷയം സമൂഹ മാധ്യമങ്ങളില് ചർച്ചയായതോടെ സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപ പോസ്റ്റ് പിന്വലിച്ചിരുന്നു.
ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസ്സിലാക്കുക. അനുഗ്രഹം തേടി വീട്ടിലേക്ക് വരാനുള്ള നീക്കത്തെ എതിര്ത്തപ്പോള്, 'പത്മഭൂഷണ് കിട്ടണ്ടേ' എന്ന് പ്രമുഖ ഡോക്ടര് ചോദിച്ചതായും രഘു പോസ്റ്റിൽ പറഞ്ഞു. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല. അത് നെഞ്ചിൽ ആഴ്ന്നിറങ്ങിയതാണെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.
എന്നാല് കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സംഭവത്തില് സുരേഷ് ഗോപിയുടെ പ്രതികരണം. തനിക്ക് അതുമായി ബന്ധമില്ലെന്നും പാർട്ടിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കലാമണ്ഡലം ഗോപി അനുവദിച്ചാൽ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഗോപിയാശാൻ തന്നെ സ്വീകരിക്കാഞ്ഞത് അവരുടെ രാഷ്ട്രീയ ബാധ്യതയാണ്. അത് അവഗണനയായി കാണുന്നില്ല. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തോട് ചോദിക്കണം. ആ സ്നേഹം താൻ തൊട്ടറിഞ്ഞിട്ടുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.