കൊച്ചി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ നീനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ആഷിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
രാവിലെ ഒൻപതരയോടെയാണ് സംഭവം. ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപം വെള്ളയ്ക്കൽ ബൈലൈൻ റോഡിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഹാർഡ് വെയർ കടയിൽ ജോലി ചെയ്യുന്ന നീനു സ്കൂട്ടറിൽ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. ബൈക്കിൽ എത്തിയ ഭർത്താവ് ആഷിൽ നീനുവിനെ തടഞ്ഞു നിർത്തി. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനിടെ ആഷിൽ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് നീനുവിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പ്രദേശവാസികളാണ് നീനുവിനെ ആശുപത്രിയിൽ എത്തിച്ചത്.
അഷൽ പിന്നീട് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. 27 കാരിയായ നീനുവും 34 കാരനായ അഷലും എട്ട് വർഷം മുൻപാണ് വിവാഹം ചെയ്തത്. കുടുംബ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ ഒരു വർഷമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. അഷൽ നീനു താമസിക്കുന്ന വീടിന് സമീപത്തെത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.