തിരുവനന്തപുരം: കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്ക് പത്മഭൂഷൺ ബഹുമതിക്കായി രണ്ടു തവണ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തെങ്കിലും കേന്ദ്രം പരിഗണിച്ചില്ല എന്ന് പരോക്ഷമായി പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി വീട്ടിലേക്കുവരാൻ ആഗ്രഹിക്കുന്നതായി പ്രശസ്ത ഡോക്ടർ വിളിച്ചു പറഞ്ഞെന്നും വരേണ്ടെന്നു പറഞ്ഞപ്പോൾ ‘ആശാനു പത്മഭൂഷൺ കിട്ടണ്ടേ’ എന്നു ചോദിച്ചെന്നും ഗോപിയുടെ മകൻ സമൂഹമാധ്യമത്തിലെഴുതിയത് ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരിഹാസരൂപേണയുള്ള കുറിപ്പ്.
രണ്ട് പ്രാവശ്യം നമ്മൾ ശുപാർശ ചെയ്തിട്ടും നൽകിയില്ല. എന്നിട്ടാണ് കൈക്കൂലി പുരസ്‌കാരം ഓഫർ. വല്ലാത്ത തരം തന്നെയെന്നാണ് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ അറിവോടെയാണോ എന്നറിയില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.