പേരാമ്പ്ര അനു കൊലക്കേസ്: നിര്‍ണായക തെളിവ് തീയിട്ട് നശിപ്പിക്കാന്‍ മുജീബിന്റെ ഭാര്യയുടെ ശ്രമം

പ്രതി മുജീബിനെ തെളിവെടുപ്പിനായി മട്ടന്നൂരിലോക്ക് കൊണ്ടുപോയി
പേരാമ്പ്ര അനു കൊലക്കേസ്: നിര്‍ണായക തെളിവ് തീയിട്ട് നശിപ്പിക്കാന്‍ മുജീബിന്റെ ഭാര്യയുടെ ശ്രമം

കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ കൊലപാതക കേസില്‍ നിര്‍ണായക തെളിവ് തീയിട്ട് നശിപ്പിക്കാന്‍ പ്രതി മുജീബിന്റെ ഭാര്യയുടെ ശ്രമം. കൊല നടത്തിയ സമയത്ത് മുജീബ് ധരിച്ചിരുന്ന വസ്ത്രങ്ങളടക്കമാണ് നശിപ്പിക്കാന്‍ ശ്രമിച്ചത്. തെളിവുകള്‍ തേടിയാണ് പൊലീസ് പ്രതിയുടെ വീട്ടിലെത്തിയത്.

മുജീബിന്റെ ഭാര്യ ചില സാധനങ്ങള്‍ കത്തിക്കാന്‍ ശ്രമിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കൊലപാതക സമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അടക്കം കണ്ടെത്തിയത്. അതേസമയം പ്രതി മുജീബിനെ തെളിവെടുപ്പിനായി മട്ടന്നൂരിലേക്ക് കൊണ്ടുപോയി. പ്രതി സഞ്ചരിച്ച ബൈക്ക് മോഷ്ടിച്ചത് മട്ടന്നൂരില്‍ നിന്നാണ്.

സിസിടിവി ദൃശ്യങ്ങളാണ് അനുവിന്റെ കൊലപാതകത്തില്‍ പ്രതിയിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചത്. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളില്‍ മുജീബ് ധരിച്ചിരുന്ന പാൻ്റ് നനഞ്ഞതായി കണ്ടെത്തിയിരുന്നു. മുമ്പും നിരവധി കേസുകളിലെ പ്രതിയാണ് മുജീബെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗം, സ്ത്രീകളെ ആക്രമിച്ചു സ്വര്‍ണം കവരുക, വാഹനമോഷണം, പിടിച്ചുപറി അടക്കം നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നും എസ്പി വ്യക്തമാക്കി.

വാളൂര്‍ സ്വദേശി അനു(26)വാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. അതിക്രൂരമായാണ് പ്രതി അനുവിനെ കൊലപ്പെടുത്തിയത്. മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതി അനുവിന് ലിഫ്റ്റ് കൊടുത്തു. വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടിതാഴ്ത്തിയാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയതോടെ സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി മലപ്പുറത്തെ വീട്ടില്‍ വെച്ചാണ് പ്രതി പിടിയിലായത്. അനുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ചുവന്ന ബൈക്കില്‍ ഒരാള്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം ആ വഴിക്ക് ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചത്.

മാര്‍ച്ച് 11നാണ് അനുവിനെ കാണാതായത്. തിങ്കളാഴ്ച രാവിലെ തൻ്റെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ അനുവിനെ കാണാതായതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തി. പിന്നീട് ചൊവ്വാഴ്ച തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം അര്‍ദ്ധനഗ്നമായാണ് കിടന്നിരുന്നത്. മൃതദേഹത്തിലെ ആഭരണങ്ങളും കാണാതായിരുന്നു. ആളുകള്‍ അധികം സഞ്ചരിക്കാത്ത ഉള്‍ഭാഗത്തെ, മുട്ടുവരെ മാത്രം വെള്ളമുള്ള തോട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവിടെ മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നതിനെ തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നു. പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. അനുവിന്റേത് കൊലപാതകമാണെന്ന സംശയമുയര്‍ന്നതിന് പിന്നാലെ സംഭവ സമയം പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

കുറ്റകൃത്യം നടത്തിയ സമയത്തു മുജീബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോളാണ് അസ്വാഭാവികമായി ഒരു ബൈക്ക് കറങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ബൈക്ക് മട്ടന്നൂര്‍ ഉള്ള ഒരാളുടേതാണെന്നും മോഷ്ടിച്ചതാണെന്നും മനസ്സിലായി. ഒരു സ്ഥലത്തും ഹെല്‍മറ്റ് അഴിക്കാതെ സിസിടിവി ക്യാമറകളില്‍ മുഖം വ്യക്തമാക്കാതെയായിരുന്നു പ്രതി സഞ്ചരിച്ചത്. പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ അങ്ങാടിക്ക് അടുത്ത് ബൈക്കും ഹെല്‍മറ്റും ജാക്കറ്റും ഉപേക്ഷിച്ച് കൊണ്ടോട്ടിയിലെ വീട്ടില്‍ മുജീബ് തിരിച്ചെത്തുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും സിസിടിവി ക്യാമറകളുടെയും സഹായത്തോടെ വീട്ടിലെത്തിയ അന്വേഷണ സംഘം പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റ കടയില്‍നിന്നും കണ്ടെടുത്തുവെന്നും പൊലീസ് അറിയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com