'നടക്കുന്നത് വ്യാജ പ്രചാരണം, എന്ത് വൃത്തികേടും പറയാമെന്നാണോ': കോണ്‍ഗ്രസിനെതിരെ സിപിഐഎം

ടി സിദ്ദിഖിന് എതിരെ പൊലീസ് കേസെടുക്കണം. സിദ്ദിഖിന് എതിരെ കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ എടുപ്പിക്കാൻ സിപിഐഎമ്മിന് അറിയാമെന്ന് ​ഗ​ഗാറിൻ
'നടക്കുന്നത് വ്യാജ പ്രചാരണം, എന്ത് വൃത്തികേടും പറയാമെന്നാണോ': കോണ്‍ഗ്രസിനെതിരെ  സിപിഐഎം

കൽപറ്റ: സിദ്ധാർഥന്റെ മരണത്തിൽ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ. ഇടതുപക്ഷത്തെ വേട്ടയാടാമെന്ന് വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുന്നു. ടി സിദ്ദിഖ് രാഷ്ട്രീയം കളിക്കുന്നു. ഹോസ്റ്റൽ മുറിയിൽ എംഎൽഎമാരായ ടി സിദ്ദിഖും ഐ സി ബാലകൃഷ്ണനും കോൺഗ്രസുകാരും അനധികൃതമായി കടന്നു. ടി സിദ്ദിഖിന് എതിരെ പൊലീസ് കേസെടുക്കണം. സിദ്ദിഖിന് എതിരെ കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ എടുപ്പിക്കാൻ സിപിഐഎമ്മിന് അറിയാമെന്ന് ​ഗ​ഗാറിൻ പറഞ്ഞു.

കേസിലെ പ്രതികളെ സിപിഐഎം ഓഫീസിൽ ഒളിപ്പിച്ചുവെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. എന്ത് വൃത്തികേടും പറയാമെന്നാണോ? യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളെ സംഘടിപ്പിക്കാനുള്ള ശേഷി എസ്എഫ്ഐ അല്ലാതെ മറ്റ് വിദ്യാർഥി സംഘടനകൾക്ക് ഇല്ലെന്നും ​ഗ​ഗാറിൻ അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധി കുലയ്ക്കാത്ത വാഴയാണെന്ന് ​ഗ​ഗാറിൻ പരിഹസിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ വാഴ വെച്ചപ്പോൾ അതിനെ തള്ളിപ്പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർത്ഥനെ കൊല്ലാൻ നേതൃത്വം കൊടുത്തവരുടെയും സഹായിച്ചവരുടെയും അനുശോചന യോഗമാണ് പൂക്കോട് നടന്നതെന്ന് ടി സിദ്ദിഖ് ഇന്ന് പറഞ്ഞിരുന്നു. സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിച്ച് പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെയിലേക്ക് കെ എസ്‌ യു ഇന്ന് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം ഉണ്ടായിരുന്നു. പ്രവർത്തകർക്കു നേരെ പൊലീസ് പല തവണ ലാത്തിവീശി, ഗ്രനേഡ് പ്രയോഗവും ഉണ്ടായി. പൊലീസിനു നേരെ പ്രതിഷേധക്കാർ കല്ലും, ചെരുപ്പും എറിഞ്ഞു. സംഭവത്തിൽ അഞ്ച് പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് നടപടിക്ക് എതിരെ കെ എസ് യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com