തിരുവനന്തപുരം: വയനാട്ടില് കാട്ടാന ആക്രമണത്തില് മാനന്തവാടി സ്വദേശി അജീഷ് കൊല്ലപ്പെട്ടതില് നിയമസഭയില് സര്ക്കാറിനെതിരെ രൂക്ഷ വിമര്ശനവുമായി പ്രതിപക്ഷം. അജീഷിന്റെ മരണത്തില് ഒന്നാം പ്രതി സര്ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്ക്കാര് മനുഷ്യ ജീവന് വന്യമൃഗങ്ങള്ക്ക് വിട്ടു നല്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വയനാട്ടില് പ്രശ്നങ്ങള് സൃഷ്ടിക്കാന് ബോധപൂര്വ്വം ശ്രമങ്ങള് ഉണ്ടായതായി വനം മന്ത്രി എകെ ശശീന്ദ്രന് ആരോപിച്ചു.
വയനാട്ടില് കാട്ടാന ആക്രമണത്തില് അജീഷ് കൊല്ലപ്പെട്ടത് സഭയില് ഉന്നയിച്ചായിരുന്നു സര്ക്കാറിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചത്. കൊലയ്ക്ക് ഉത്തരവാദി സര്ക്കാരാണെന്ന് സര്ക്കാര് എല്ലാത്തിലും പരാജയപ്പെട്ടുവെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ച ടി സിദ്ധിഖ് ആരോപിച്ചു.
ആനയുടെ സാന്നിദ്ധ്യം കണ്ടെത്താന് സാങ്കേതികമായ ബുദ്ധിമുട്ടുകള് ഉണ്ടായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് സമ്മതിച്ചു. അന്തര് സംസ്ഥാന നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പത്ത് ലക്ഷം നല്കും കൂടുതല് നല്കുന്ന കാര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, പ്രതിഷേധം മറ്റൊരു തരത്തില് കൊണ്ട് പോകാന് ശ്രമം നടന്നുവെന്ന് ആരോപിച്ചു.
നഷ്ടപരിഹാരം സര്ക്കാരിന്റെ ഔദാര്യമല്ലെന്നും മനുഷ്യ ജീവന് വന്യമൃഗങ്ങള്ക്ക് സര്ക്കാര് വിട്ടു നല്കുകയാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശനും കുറ്റപ്പെടുത്തി. മരണഭീതിയില് നില്ക്കുന്ന ജനങ്ങളെ തീവ്രവാദികളാക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിയില് സ്പീക്കര് അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില് നിന്ന് ഇറങ്ങി പോയി.