അടിമാലി: പെൻഷൻ ലഭിക്കാത്തതിൽ ഇടുക്കി അടിമാലിയിൽ വീണ്ടും പ്രതിഷേധം. ദയാ വധത്തിന് തയ്യാർ എന്ന ബോർഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. ഭിന്ന ശേഷിക്കാരിയായ ഓമനയും ഭർത്താവ് ശിവദാസുമാണ് പഞ്ചായത്ത് അനുവദിച്ചിട്ടുള്ള പെട്ടിക്കടയ്ക്ക് മുന്നിൽ സമരം തുടങ്ങിയത്. ക്ഷേമ പെൻഷനും വികലാംഗ പെൻഷനും മുടങ്ങി അഞ്ചു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിൽ ആണ് സമരം.
പഞ്ചായത്ത് അനുവദിച്ച കടയ്ക്ക് ആനുകൂല്യം ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. കുടുംബശ്രീയിൽ നിന്ന് രണ്ട് വർഷത്തിനിടയിൽ പതിനായിരം രൂപയെ തന്നിട്ടുണ്ട്. മാസം മരുന്ന് വാങ്ങാൻ മൂവായിരം രൂപയ്ക്ക് മുകളിൽ വേണം. പറമ്പിന് ആദായം ഇല്ല. പറമ്പിലെ 300 വാഴയും 400 കവുങ്ങും ആന നശിപ്പിച്ചു. നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയിട്ടും ഒരു തീരുമാനവും ഉണ്ടായിട്ടില്ല' എന്ന് ഭിന്ന ശേഷിക്കാരിയായ ഓമന റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.