ദില്ലി : രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന നരസിംഹ റാവുവിന് കൂടി നൽകിക്കൊണ്ട് പ്രഖ്യാപനം വന്നതിന് പിന്നാലെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടയാണ് മന്ത്രിയുടെ വിമർശനം. ''പൊളിച്ചോർക്ക് കൊടുക്കാമെങ്കിൽ പൊളിക്കാൻ കൂട്ടുനിന്നവർക്കും കൊടുക്കണ്ടേ എന്നാണ് അവരുടെ ഒരു ഇത്'' എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
ഫെബ്രുവരി 3-ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും ഭാരതരത്ന ബഹുമതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് മറ്റു മൂന്നുപേർക്കുകൂടി ഭാരത് രത്ന പ്രഖ്യാപിക്കുകയായിരുന്നു. മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ എന്നിവർക്കും ഭാരതരത്ന നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയുള്ള ഈ പ്രഖ്യാപനം പലതരത്തിലാണ് ചർച്ചയാകുന്നത്. ബാബരിമസ്ജിദ് പൊളിച്ച സമയം കോൺഗ്രസുകാരനായ നരസിംഹ റാവുവായിരുന്നു പ്രധാനമന്ത്രി. ഇതുകൂടി ഓർമിപ്പിച്ചുകൊണ്ടാണ് വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.