വിദേശ സര്‍വകലാശാല; ധനമന്ത്രി പറഞ്ഞത് അന്തിമ തീരുമാനമല്ല, ഇത്തരം ആലോചനകള്‍ അനിവാര്യം: ആര്‍ ബിന്ദു

വിദേശ സര്‍വകലാശാലകള്‍ കടന്നു വരുമ്പോള്‍ വാണിജ്യപരമായ താത്പര്യങ്ങള്‍ അവര്‍ക്ക് ഉണ്ടോ, കുട്ടികള്‍ കബളിപ്പിക്കപ്പെടുമോ എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്. അത് പരിശോധിച്ചുകൊണ്ടേ മുന്നോട്ട് പോകൂ എന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വിദേശ സര്‍വകലാശാല; ധനമന്ത്രി പറഞ്ഞത് അന്തിമ തീരുമാനമല്ല, ഇത്തരം ആലോചനകള്‍ അനിവാര്യം: ആര്‍ ബിന്ദു

തിരുവനന്തപുരം: വിദേശ സര്‍വകലാശാല വിഷയത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിദേശസർവകലാശാലകള്‍ കേരളത്തില്‍ എത്തുന്നതിന്‍റെ സാധ്യതകള്‍ ആരായും എന്നാണ് ധനകാര്യവകുപ്പ് മന്ത്രി പറഞ്ഞത്. ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഇത്തരം ആലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. കേന്ദ്രഗവണ്‍മെന്റ് വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ സംസ്ഥാനങ്ങളും നടപ്പിലാക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്.

ഇതിന്‍റെ ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റില്‍ സംസാരിച്ചത്. സംസ്ഥാനം ജാഗ്രതാപൂര്‍വം നിലവിലുള്ള സാധ്യതകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ധനകാര്യമന്ത്രി സംസാരിച്ചത്. അത്തരം സാധ്യതകള്‍ ഉപയോഗിക്കാം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അല്ലാതെ അന്തിമമായ തീരുമാനം ആയി എന്നല്ല. ഇതില്‍ മാധ്യമങ്ങള്‍ ഇത്രയധികം വേവലാതപെടേണ്ടതില്ല എന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

എസ്എഫ്ഐ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലയില്‍ അവരുടെ ആശങ്ക അറിയിച്ചിട്ടുണ്ട്. അത് അവരുടെ ഉത്തരവാദിത്തമാണ്. വിദേശ സര്‍വകലാശാലകള്‍ കടന്നു വരുമ്പോള്‍ വാണിജ്യപരമായ താത്പര്യങ്ങള്‍ അവര്‍ക്ക് ഉണ്ടോ, കുട്ടികള്‍ കബളിപ്പിക്കപ്പെടുമോ എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്. അത് പരിശോധിച്ചുകൊണ്ടേ മുന്നോട്ട് പോകൂ എന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന് ആവശ്യമുണ്ട്. ഇത് ഉള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം കൊണ്ട് വരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു.

കേരളത്തിലെ ചില പ്രമുഖ മാധ്യമങ്ങള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം മോശമാണെന്ന് ചിത്രീകരിക്കാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. ഇവർ സമാന്തരമായി കച്ചവട വിദ്യാഭ്യാസസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിദേശത്തേയ്ക്ക് കുട്ടികളെ റിക്രൂട്ട് ചെയ്തു കൊണ്ടു പോകുന്നവരുടെ മേളകള്‍ സംഘടപ്പിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ആർ ബിന്ദു ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com