തിരുവനന്തപുരം: ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും സർക്കാരിന് മുന്നിൽ അവതരിപ്പിച്ച് റിപ്പോർട്ടർ. നവകേരള സദസിനോടനുബന്ധിച്ച് ജനങ്ങളിൽ നിന്ന് നേരിട്ടറിഞ്ഞ 140 മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോർട്ടർ തയ്യാറാക്കിയ പ്രത്യേക പുസ്തകം കൺസൾട്ടിങ് എഡിറ്റർ ഡോ. അരുൺ കുമാർ മുഖ്യമന്ത്രിക്ക് കാട്ടാക്കടയിൽ വച്ച് നല്കി.
നവകേരള സദസ്സിനൊപ്പം ഭരണസംവിധാനത്തെ കൂടുതൽ ജനകീയവത്കരിക്കുകയാണ് റിപ്പോർട്ടർ. നവംബർ 18ന് മഞ്ചേശ്വരത്ത് നിന്ന് തുടങ്ങി തിരുവനന്തപുരം വരെ സഞ്ചരിച്ച് വികസന ആവശ്യങ്ങൾ ഡോ. അരുൺകുമാർ ശേഖരിച്ചു. ഓരോ മണ്ഡലങ്ങളിലും സദസ് തുടങ്ങും മുൻപ് ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും റിപ്പോർട്ടർ സംപ്രേഷണം ചെയ്തു. മണ്ഡലങ്ങളിലെ 10 പ്രധാന പ്രശ്നങ്ങളാണ് ഓരോ ദിവസവും അവതരിപ്പിച്ചത്.
നവകേരള സദസ് സമാപിക്കും മുൻപ് പുസ്തകരൂപത്തിലാക്കിയ 1400 വികസന ആവശ്യങ്ങൾ സർക്കാരിന് മുന്നിലെത്തിക്കുകയായിരുന്നു ലക്ഷ്യം. പ്രതിപക്ഷം ബഹിഷ്കരിച്ചെങ്കിലും ജനങ്ങളിൽ നേരിട്ട് അറിഞ്ഞ ആവശ്യങ്ങളും പരാതികളും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നൽകും. പുസ്തകം മന്ത്രിമാർക്കും ഉടൻ കൈമാറും.