പാട്ടക്കാലാവധി അവസാനിച്ച ചിന്നക്കനാലിലെ ഭൂമി റിസർവ് വനമാക്കാനുള്ള നീക്കം മരവിപ്പിച്ചു

കേന്ദ്ര നിയമപ്രകാരം വനേതര ആവശ്യത്തിന് മാറ്റിയ ഭൂമി വനഭൂമി സംരക്ഷണത്തിൻ്റെ നിയമത്തിൽ വരില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി
പാട്ടക്കാലാവധി അവസാനിച്ച ചിന്നക്കനാലിലെ ഭൂമി റിസർവ് വനമാക്കാനുള്ള നീക്കം മരവിപ്പിച്ചു

ഇടുക്കി: പാട്ടക്കാലാവധി അവസാനിച്ച ചിന്നക്കനാലിലെ ഭൂമി റിസർവ് വനമാക്കാനുള്ള നീക്കം മരവിപ്പിച്ചു. ഇന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൻ്റേതാണ് തീരുമാനം. കേന്ദ്ര നിയമപ്രകാരം വനേതര ആവശ്യത്തിന് മാറ്റിയ ഭൂമി വനഭൂമി സംരക്ഷണത്തിൻ്റെ നിയമത്തിൽ വരില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണം കൊണ്ടാണ് നീക്കം താത്കാലികമായി ഉപേക്ഷിച്ചത് ഈ ഭൂമി വനഭൂമി ആക്കുന്നതിൽ എംഎം മണി ഉൾപ്പടെ പ്രതിഷേധിച്ചിരുന്നു.

2023 ആഗസ്റ്റില്‍ പാസാക്കിയ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമം പ്രകാരം 1996 ഡിസംബര്‍ 12ന് മുന്‍പ് വനേതര ആവശ്യങ്ങള്‍ക്കായി മാറ്റിയിട്ടുള്ള വനഭൂമി വന സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഇത് സംബന്ധിച്ച വിശദമായ മാര്‍ഗരേഖ തയ്യാറാക്കാന്‍ ഇക്കഴിഞ്ഞ നവംബര്‍ 30ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ചിന്നക്കനാല്‍ പ്രദേശത്തെ ഏതെങ്കിലും വനഭൂമി പ്രസ്തുത തീയതിയ്ക്ക് മുന്‍പ് വനേതര ആവശ്യങ്ങള്‍ക്കായി മാറ്റിയതാണെങ്കില്‍ അതിന് നിയമപ്രകാരം സംരക്ഷണം നല്‍കുന്നതാണ്. കേന്ദ്ര മാര്‍ഗരേഖ വന്നാലും സെറ്റില്‍മെൻ്റ് ഓഫീസറെ നിയമിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും. കളക്ടര്‍ക്ക് അയച്ചു എന്ന് പറയുന്ന കത്തില്‍ അതിനാല്‍ തന്നെ തുടര്‍നടപടികള്‍ ആവശ്യമില്ല എന്നും വിജ്ഞാപനം സംബന്ധിച്ച തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായും വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

ചിന്നക്കനാലിലെ 364.39 ഹെക്ടര്‍, റിസര്‍വ് വനമാക്കിയ വനംവകുപ്പ് വിജ്ഞാപനത്തിനെതിരെ നേരത്തെ എം എം മണി രംഗത്ത് വന്നിരുന്നു. ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്നും, നടപടികളുമായി വനം വകുപ്പ് മുന്നോട്ട് പോയാൽ ജനങ്ങൾ നേരിടുമെന്നും എം എം മണി പറഞ്ഞു. പാപ്പാത്തി ചോല, സൂര്യനെല്ലി എന്നിവിടങ്ങളിലെ ഭൂമി അടക്കം റിസർവ് ഭൂമിയാക്കുമെന്നായിരുന്നു വനംവകുപ്പിന്റെ വിജ്ഞാപനം. വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാർ തീരുമാനിക്കുമെന്നും, വിജ്ഞാപനം മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്നും എം എം മണി പറഞ്ഞു. വിജ്ഞാപനം പിൻവലിക്കണമെന്നും, ഇക്കാര്യത്തിൽ എല്ലാ കക്ഷികളും ഒറ്റക്കെട്ടെന്നും പറഞ്ഞ എം എം മണി, നടപടികളുമായി മുമ്പോട്ട് പോയാൽ ജനങ്ങൾ നേരിടുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

ജില്ലയിലാകെ ജനങ്ങളെ അണിനിരത്തി ചെറുക്കും, ഈ സമരത്തിന് ഒപ്പം നിൽക്കാത്തവരെ ജനം ഒറ്റപ്പെടുത്തും. സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്നും, സർക്കാർ ഞങ്ങളുടേതെന്ന് അറിഞ്ഞു കൊണ്ടാണ് പ്രതികരിക്കുന്നതെന്നും എംഎം മണി വ്യക്തമാക്കിയിരുന്നു. സമരത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുമുണ്ട്. ഇവിടെ താമസിക്കുന്നവർ ഇവിടെ താമസിക്കുമെന്നും, അത് തകർക്കാൻ ശ്രമിച്ചാൽ ക്രമസമാധാന നില തകരുമെന്നും എം എം മണി ചൂണ്ടിക്കാണിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com