കോട്ടയ്ക്കൽ: മലപ്പുറം ജില്ലയിലെ അനുഭവം വ്യത്യസ്തമാണെന്നും നവകേരള സദസിന്റെ ഭാഗമാകാൻ പ്രതീക്ഷയ്ക്ക് അപ്പുറം ആളുകൾ എത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ വീടുകളിൽ നിന്ന് സ്വയമേവ ഇറങ്ങി വരുന്നു. ഇത് സർക്കാരിന് കൂടുതൽ ആത്മവിശ്വാസം പകരുന്നുണ്ട്. സർക്കാർ ചെയ്ത നല്ല കാര്യങ്ങൾക്കുള്ള അംഗീകാരമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സർക്കാരിന് രഹസ്യ അജണ്ടകൾ ഇല്ല. തെളിമയാർന്ന നിലപാടുകൾ മാത്രമേ ഉള്ളൂ. അതിനുള്ള അംഗീകാരമാണ് ജനം നൽകിയിട്ടുള്ളത്.
ജനവികാരം അതാണ് പ്രകടിപ്പിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റാനുള്ള കേന്ദ്രത്തിന്റെ നിർദേശത്തിനെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. ആരോഗ്യമേഖല സംസ്ഥാനങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണുള്ളത്. പേര് മാറ്റാൻ നിർബന്ധിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ പ്രത്യേക രീതിയിൽ ശിക്ഷിക്കുന്ന കേന്ദ്ര നിലപാടിനെ അതിജീവിക്കാൻ സംസ്ഥാനം ശ്രമിക്കുകയാണ്. ചൈനയിലെ എച്ച്9എൻ2 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന തലത്തിൽ നിരീക്ഷണം ശക്തമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന മെഡിക്കൽ ബോർഡും പൊതുജന ആരോഗ്യവിഭാഗവും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ കഴിഞ്ഞ മൂന്നു മാസത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ല. എന്നാല് ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് പൂർത്തിയാകും. ഏറനാട് മണ്ഡലത്തിലെ പരിപാടിക്ക് ശേഷം നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ നവ കേരള സദസ്സ് നടക്കും. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
നവകേരള സദസ്സ് മലപ്പുറം ജില്ലയിൽ മൂന്ന് ദിവസം പൂർത്തിയായപ്പോൾ ആകെ 53,446 നിവേദനങ്ങളാണ് ലഭിച്ചത്. ജോലി സംബന്ധമായും സഹായം ആവശ്യപ്പെട്ടും മറ്റു പൊതു ആവശ്യങ്ങളുമായി ബന്ധപ്പെട്ടുമാണ് പരാതികൾ ലഭിച്ചത്.