'സിപിഐഎം മാർച്ച് രാഷ്ട്രീയമായിരിക്കാം'; അൻവർ സാദത്ത് എംഎൽഎയെ പ്രതിരോധിച്ച് ആലുവ പെൺകുട്ടിയുടെ പിതാവ്

'എംഎൽഎ ഓഫീസിലേക്കുള്ള മാർച്ച് ശരിയായില്ല. എംഎൽഎ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്...'
'സിപിഐഎം മാർച്ച് രാഷ്ട്രീയമായിരിക്കാം'; അൻവർ സാദത്ത് എംഎൽഎയെ പ്രതിരോധിച്ച് ആലുവ പെൺകുട്ടിയുടെ പിതാവ്

ആലുവ: പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ലഭിക്കേണ്ട പണം തട്ടിയെടുത്ത സംഭവത്തിൽ ആലുവ എംഎൽഎയെ പ്രതിരോധിച്ച് കുട്ടിയുടെ പിതാവ്. പണം തിരികെ നൽകിയില്ലെന്ന് പറഞ്ഞപ്പോൾ പരാതിപ്പെടാൻ പറഞ്ഞത് അൻവർ സാദത്ത് എംഎൽഎയാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. 'അൻവർ സാദത്ത് എംഎൽഎക്കെതിരെയുള്ള സിപിഐഎം മാർച്ച് രാഷ്ട്രീയമായിരിക്കാം. എംഎൽഎ ഓഫീസിലേക്കുള്ള മാർച്ച് ശരിയായില്ല. എംഎൽഎ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞങ്ങളുടെ വിവരമനേഷിച്ച് എല്ലാ ദിവസം വിളിക്കുമായിരുന്നു. കുട്ടി മരിച്ചപ്പോൾ മുതൽ കൂടെ നിന്നിരുന്നതിനാലാണ് മുനീറിന് പണം നൽകിയത്. അവരുടെ രാഷ്ട്രീയമറിയില്ലായിരുന്നു' എന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിന്റെ ഭ‍ർത്താവ് മുനീറാണ് പണം തട്ടിയത്. കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസം മുതല്‍ മുനീര്‍ കുടുംബവുമായി അടുത്തിരുന്നു. ഭാഷ അറിയാത്തതിനാല്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് അടുത്തത്. കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ എടിഎമ്മില്‍ പോകാനുള്ള സാഹചര്യം ഇല്ലായിരുന്നു. എടിഎമ്മില്‍ നിന്ന് പണമെടുത്ത് തരാമെന്ന് പറഞ്ഞാണ് മുനീര്‍ കുട്ടിയുടെ പിതാവിന്റെ എടിഎം കാര്‍ഡ് സ്വന്തമാക്കുന്നത്. ആഗസ്റ്റ് 15 മുതലുള്ള ദിവസങ്ങളില്‍ മുനീറിന്റെ കൈവശമായിരുന്നു എടിഎം കാര്‍ഡ് ഉണ്ടായിരുന്നത്. 1,20,000 രൂപ മുനീര്‍ കൈക്കലാക്കുകയായിരുന്നു.‌

പിന്നീട് തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കി ചോദിക്കുമ്പോഴാണ് സംഭവം വിവാദമാകരുതെന്ന് കരുതി 70,000 രൂപ തിരികെ കൊടുക്കുന്നത്. അതിനുശേഷം 50,000 രൂപയാണ് ബാക്കി കൊടുക്കാനുണ്ടായിരുന്നു. വാര്‍ത്ത വിവാദമായതോടെ മുനീര്‍ കുട്ടിയുടെ പിതാവിനെ ഫോണില്‍ ബന്ധപ്പെട്ടു. വാര്‍ത്ത കളവാണെന്ന് പറയണമെന്ന് കുട്ടിയുടെ അച്ഛനോട് മുനീര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണമിടപാട് വ്യക്തിപരമായ കാര്യമാണെന്ന് മാധ്യമങ്ങളോട് പറയാമായിരുന്നില്ലേ എന്നും മുനീര്‍ ചോദിച്ചു. തനിക്ക് കളവ് പറയാന്‍ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി. കുട്ടിയുടെ പിതാവുമായി നടത്തിയ സംഭാഷണം പുറത്തുവന്നിരുന്നു.‌

കുട്ടിയുടെ കുടുംബം തന്നെ വന്ന് കണ്ടപ്പോഴാണ് പണം കൊടുത്തെന്ന് അറിഞ്ഞതെന്ന് അൻവ‍ർ സാദത്ത് എംഎൽഎ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് മുനീറിനെ കണ്ട് സംസാരിച്ചപ്പോഴാണ് പണം കൊടുത്തിട്ടില്ലെന്ന് അറിഞ്ഞത്. പരാതിയുണ്ടെങ്കില്‍ , പൊലീസില്‍ പരാതി കൊടുക്കാമെന്ന് കുടുംബത്തോട് അന്ന് തന്നെ പറഞ്ഞിരുന്നു. നീതീകരിക്കാന്‍ കഴിയാത്ത സംഭവമാണ് നടന്നത്. മുനീര്‍ തന്നെയും കബളിപ്പിച്ചെന്നും മുനീര്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും അന്‍വര്‍ സാദത്ത് നേരത്തെ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com