
തിരുവനന്തപുരം: സംസ്ഥാനത്ത് കാർഷിക കടശ്വാസ തുക വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കടാശ്വാസ കമ്മീഷൻ തീർപ്പാക്കിയ അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി സഹകരണ രജിസ്ട്രാർ ലഭ്യമാക്കിയ പട്ടിക അനുസരിച്ചുള്ള തുകയാണ് അനുവദിക്കുന്നത്. ഈ വർഷം ബജറ്റിൽ വകയിരുത്തിയ തുക പൂർണമായും അനുവദിച്ചു കഴിഞ്ഞു.
വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 2016 മാർച്ച് 31 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. വ്യക്തിഗത അപേക്ഷകൾ സംസ്ഥാന കർഷക കടാശ്വാസ കമ്മീഷനിൽ ഡിസംബർ 31 വരെ സ്വീകരിക്കും. കമ്മീഷനിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാം.
2015 മുതൽ 2022 വരെ കർഷകരുടെ കടം ഇളവു നല്കുന്നതിനായി സെപ്റ്റംബറിൽ കേരള കര്ഷക കടാശ്വാസ കമ്മീഷന് 299 കോടിയോളം രൂപ ശുപാർശ ചെയ്തിരുന്നു. കർഷക കടാശ്വാസ കമ്മീഷൻ സർക്കാരിന് നൽകിയ ശുപാർശയിൽ സർക്കാരിൽ നിന്നും ഇനി അനുവദിക്കാനുള്ളത് 144 കോടി രൂപയാണ്.
സംസ്ഥാനത്ത് കടബാദ്ധ്യതമൂലം ദുരിതത്തിലാണ്ട കര്ഷകര്ക്ക് കടം ഇളവിന് ശുപാര്ശ നല്കുന്നതിനും കർഷകർക്ക് സഹായം ഒരുക്കുന്നതിനുമായി സംസ്ഥാന ഗവണ്മെന്റ് രൂപീകരിച്ച കമ്മീഷനാണ് കേരള കര്ഷക കടാശ്വാസ കമ്മീഷന്. ഒരു കർഷകന് പരമാവധി രണ്ട് ലക്ഷം രൂപയാണ് കടാശ്വാസ ശുപാർശയ്ക്ക് അർഹതയുള്ളത്.
കർഷക കടാശ്വാസ കമ്മീഷൻ കടാശ്വാസം ശുപാർശ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. തുക അനുവദിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. കർഷകൻ ഏത് ബാങ്കിൽ നിന്നാണോ കാർഷിക വായ്പ എടുത്തിരിക്കുന്നത് ആ ബാങ്കും കമ്മീഷനുമായി ഒത്ത് തീർപ്പിൽ എത്താറാണ് പതിവ്. കുടിശ്ശിക 50000 രൂപ വരെയാണെങ്കിൽ തുകയുടെ 75 ശതമാനം വരെയും 50000 രൂപയ്ക്ക് മുകളിലാണെങ്കിൽ തുകയുടെ 50 ശതമാനം വരെയും കടാശ്വാസമായി അനുവദിക്കും.