
പത്തനംതിട്ട: നവകേരള യാത്ര പരാജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ഒരു പരാതിയും പരിഗണിക്കുന്നില്ല. പരിപാടി തലപ്പാവ് വെച്ച രാജഭരണകാലത്ത് ഓർമിപ്പിക്കുന്നുവെന്നും ചെന്നിത്തല വിമർശിച്ചു. തീർത്തും രാഷ്ട്രീയ പരിപാടിയാണ് നടക്കുന്നത്. സർക്കാർ നിർബന്ധിച്ച് കൊണ്ടുവന്നവരാണ് പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയ പരിപാടിയാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.
നവ കേരള സദസിനായി വൻതോതിൽ പണപ്പിരിവാണ് നടക്കുന്നത്. പാർട്ടിക്കാർ ഉൾപ്പെടെ വൻ പണപിരിവ് നടത്തുന്നുണ്ട്. പരാതി വാങ്ങാൻ ആണെങ്കിൽ ഓൺലൈനിൽ വാങ്ങിയാൽ പോരെ? എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ചു മാമാങ്കം നടത്തുന്നത്? ആഢംബരമില്ലെങ്കിൽ എന്തിനാണ് ഒന്നരക്കോടി രൂപ ചെലവാക്കിയത്? ആഢംബര വാഹനം ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർക്ക് പണം കിട്ടിയോ എന്ന് മുഖ്യമന്ത്രി അന്വേഷിക്കണം. എ കെ ബാലൻ പറഞ്ഞതുപോലെ വാഹനമല്ല മ്യൂസിയത്തിൽ വയ്ക്കേണ്ടത്, ഈ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും മ്യൂസിയത്തിൽ വച്ചാൽ ആള് കാണാൻ കൂടുമെന്നും ചെന്നിത്തല പരിഹസിച്ചു.
യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ഉദ്ഘാടന യോഗം തെളിയിച്ചുവെന്ന് നവ കേരള സദസിനെ വിമർശിച്ച് എം എം ഹസ്സൻ പറഞ്ഞു. കാസർകോട് നടക്കുന്ന പരിപാടിയിൽ ഇതിൽ കൂടുതൽ ആളുകൾ വരേണ്ടതാണ്. പാർട്ടി പരിപാടിയായാണ് നടത്തിയത്. സിപിഐഎം നേതാക്കളെ വേദിയിൽ ഇരുത്തി. ഗോവിന്ദൻ മാഷും ശ്രീമതി ടീച്ചറും പങ്കെടുക്കുന്നത് എങ്ങനെ സർക്കാർ പരിപാടിയാകുമെന്നും എം എം ഹസ്സൻ ചോദിച്ചു.