
കണ്ണൂര്: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ പുറത്തുവരുന്നു. കണ്ണൂരിൽ തിരഞ്ഞെടുപ്പിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന പരാതിയുമായി കെ സുധാകരൻ പക്ഷം രംഗത്തെത്തി. ജില്ലയിൽ 2000ത്തിലേറെ ഒറിജിനൽ വോട്ടുകൾ അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം. ചേർത്ത വോട്ടുകൾ പോലും കണക്കിൽ ഇല്ലെന്നും പകുതി വോട്ടുകൾ കാണാനില്ലെന്നും ജില്ലാ പ്രസിഡന്റ് സ്ഥാനാർത്ഥി ഫർസിൻ മജീദ് പറയുന്നു.
തിരഞ്ഞെടുപ്പിൽ സുതാര്യതയില്ലായിരുന്നു. കള്ള വോട്ടുകൾ സ്വീകരിക്കുകയും ഒറിജിനൽ തള്ളുകയും ചെയ്തു. ഇതുസംബന്ധിച്ച് തെളിവുകൾ സഹിതം നേതൃത്വത്തിന് പരാതി നൽകും. പ്രശ്നങ്ങൾ നേതൃത്വം പരിഹരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഫർസിൻ മജീദ് പറഞ്ഞു. പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും എന്നിട്ടും നടപടി ആയില്ലെങ്കിൽ കോടതിയെ സമീപിക്കാനുമാണ് തീരുമാനം. പാർട്ടിക്ക് എതിരായല്ല സംസാരിക്കുന്നതെന്നും പാർട്ടിയിൽ തിരുത്തൽ ശക്തിയാകുമെന്നും ഫർസിൻ മജീദ് റിപ്പോർട്ടറിനോട് പറഞ്ഞു.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നും വ്യാജ തിരിച്ചറിയിൽ കാർഡ് നിർമ്മിച്ചു എന്നുമുള്ള വാർത്ത റിപ്പോർട്ടർ ടിവിയാണ് പുറത്തുകൊണ്ടുവന്നത്. തുടർന്ന് ബിജെപിയും ഇടതുപക്ഷവും വിഷയം ഏറ്റെടുത്തു. പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകി. ഇതകിന്മേൽ കേസെടുത്ത പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു. സൈബർ വിദഗ്ധർ ഉൾപ്പെടുന്ന സംഘത്തിന് ഉടൻ രൂപം നൽകും. കേസിൽ അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഡിസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയും അന്വേഷിക്കും. എസിപിയുടെ നേതൃത്വത്തിലാണ് പരാതി അന്വേഷിക്കുക. അഞ്ച് ദിവസത്തിനകം തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രാഥമിക റിപ്പോർട്ട് നൽകും.
അതേസമയം, യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരഞ്ഞെടുപ്പ് കാർഡ് ഉപയോഗിച്ചെന്ന ആരോപണത്തിൽ ഇനി പ്രതികരണം വേണ്ടെന്ന് തീരുമാനിച്ച് കോൺഗ്രസ്. ഏത് അന്വേഷണവും നേരിടാൻ യൂത്ത് കോൺഗ്രസ് തയാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും നേതൃത്വം പറയുന്നു. പ്രതിപക്ഷ യുവജന സംഘടന എന്ന നിലയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള സമരപരിപാടികൾക്കാണ് ഇനി പ്രാധാന്യമെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്.