
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പില് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഉപയോഗിച്ച മദർ തിരിച്ചറിയൽ കാർഡ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച ആപ്പിൽ നിന്നുമാണ് മദർ തിരിച്ചറിയൽ കാർഡ് വീണ്ടെടുത്തത്. മദർ കാർഡ് ഉപയോഗിച്ചാണ് കൂടുതൽ കാർഡുകൾ തയ്യാറാക്കിയത്. കാസർഗോഡ് ജില്ലയിലെ ആയന്നൂർ സ്വദേശി പ്ലാത്തോട്ടത്തിൽ ടോമിൻ മാത്യുവിന്റെ തിരിച്ചറിയൽ കാർഡാണ് മദർ കാർഡായി ഉപയോഗിച്ചത്.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കി എന്ന വാർത്ത പുറത്ത് കൊണ്ടുവന്നത് റിപ്പോർട്ടർ ടിവിയാണ്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിൻ്റെ തെളിവായി പരാതിക്കാർ എഐസിസിക്ക് കൈമാറിയ മൊബൈൽ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും അടക്കമാണ് റിപ്പോർട്ടർ ടിവി വാർത്ത പുറത്ത് വിട്ടത്. രാഹുൽ ഗാന്ധിയുടെ തിരിച്ചറിയൽ കാർഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉൾപ്പെടെയാണ് പരാതിക്കാർ എഐസിസിക്ക് കൈമാറിയിരിക്കുന്നത്.
സിആർ കാർഡെന്ന ഈ ആപ്ലിക്കേഷനിലൂടെയാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിരിക്കുന്നത്. തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രം മതി. പേരും മേൽവിലാസവും ഉൾപ്പെടെ വിവരങ്ങൾ നൽകിയാൽ 5 മിനിറ്റിനകം യഥാർത്ഥ തിരിച്ചറിയൽ കാർഡിനെ വെല്ലുന്ന രീതിയില് വ്യാജ കാർഡ് റെഡിയാകും.
ഇത് പിവിസി കാർഡിൽ പ്രിൻറ് എടുക്കാനും സാധിക്കും. ഇതേ മാതൃകയിൽ ആയിരക്കണക്കിന് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയെന്നാണ് കേരളത്തിലെ ചില യൂത്ത് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയത്. ഇത്തരം കാർഡുകൾ ഉപയോഗിച്ച് പലരും വോട്ട് രേഖപ്പെടുത്തി എന്നും പരാതിയിൽ ആരോപിക്കുന്നു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി ആർ കമ്പനിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതെന്നും പരാതിക്കാർ പറയുന്നുണ്ട്.