
കോട്ടക്കൽ: മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടർന്ന് കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ രാജിവെച്ചു. നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. വൈസ് ചെയർമാൻ പി പി ഉമ്മറും രാജിവെച്ചു. പ്രാദേശിക നേതൃത്വവുമായുള്ള തർക്കമാണ് രാജിക്ക് കാരണം. ചെയർപേഴ്സണും, വൈസ് ചെയർമാനും ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നുവെന്നായിരുന്നു ഒരു വിഭാഗം ലീഗ് കൗൺസിലർമാരുടെ വിമർശനം. കൗൺസിലർ സ്ഥാനവും രാജിവെച്ചതായി ബുഷ്റ ഷബീർ റിപ്പോർട്ടറിനോട് വ്യക്തമാക്കി.
പാർട്ടി ആവശ്യപ്പെട്ടതുപ്രകാരമാണ് രാജി വെച്ചതെന്ന് ബുഷ്റ ഷബീർ റിപ്പോർട്ടറിനോട് വ്യക്തമാക്കി. പാർട്ടി മാറി നിക്കാൻ പറഞ്ഞു. എന്തുകൊണ്ടാണെന്ന് അറിയില്ല. രാജിയെന്ന ധാരണയൊന്നും പാർട്ടി നേരത്തെ പറഞ്ഞതല്ല. മാനസിക പ്രയാസമുണ്ടാക്കുന്ന അധിക്ഷേപ പ്രചാരണം ഉണ്ടായതായും ബുഷ്റ പറഞ്ഞു.
ആരോപണങ്ങൾ തെളിവ് സഹിതം പറയട്ടെയെന്നും ഭരണനിർവ്വഹണത്തിൽ തന്റെ കൈകൾ ശുദ്ധമാണെന്നും ബുഷ്റ വ്യക്തമാക്കി. മുൾകിരീടമായിരുന്നു അണിഞ്ഞിരുന്നത്. കുത്തഴിഞ്ഞ സംവിധാനത്തെ മികച്ചതാക്കി മാറ്റിയെന്നും ബുഷ്റ ചൂണ്ടിക്കാണിച്ചു. മുസ്ലിം ലീഗിൽ തന്നെ സജീവമായി തുടരുമെന്ന് വ്യക്തമാക്കിയ ബുഷ്റ ചില കാര്യങ്ങൾ പറയാനുണ്ടെന്നും വ്യക്തമാക്കി.
സ്ത്രീ എന്ന പരിഗണന പോലും ഇല്ലാതെ തനിക്കെതിരെ വ്യാജപ്രചാരണമുണ്ടായിയെന്ന് ബുഷ്റ അരോപിച്ചു. വ്യക്തിപരമായി ക്രൂശിച്ചു. എല്ലാം തരണം ചെയ്താണ് മുന്നോട്ട് പോയത്. വിശദമായി വൈകാതെ പറയും. പാർട്ടിയെ ധിക്കരിച്ചിട്ടില്ല. കേരളത്തിലെ നമ്പർ വൺ മുൻസിപ്പാലിറ്റിയാണ് ഇപ്പോൾ കോട്ടക്കൽ എന്നും ബുഷ്റ ഷബീർ പറഞ്ഞു.