
തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ആഢംബര ബെൻസ് വാങ്ങിയതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാരവനിലെ യാത്ര സർക്കാരിന് തന്നെ ബൂമറാങ്ങ് ആവും. പിണറായിയെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോൾ കോടികൾ മുടക്കി ആഢംബര യാത്ര നടത്താനാകൂ. കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഢംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പെൻഷൻ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും ഒരോ ദിവസവും ജനം പൊറിതിമുട്ടുമ്പോൾ കേരളം കാണാൻ സുഖവാസ യാത്രയായി എത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ജനം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയണം. സാധാരണ സിനിമ-വ്യവസായ മേഖലയിലെ പ്രമുഖർ ഉപയോഗിക്കുന്ന വാഹനമാണ് ബെൻസ് കാരവനെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
ബസ്സിൽ യാത്ര ചെയ്ത് ജനങ്ങളെ കാണാനാണെങ്കിൽ കെഎസ്ആർടിസിയിലെ ഒരു നല്ല ബസ് ആൾട്ടർ ചെയ്താൽ മതിയായിരുന്നു. അതിന് മുതിരാതെയാണ് മുഖ്യമന്ത്രിയുടെ കോടികൾ ചെലവഴിച്ചുള്ള കാരവനിലെ യാത്ര. ഖജനാവിൽ പെൻഷൻ പോലും നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങളോട് അൽപ്പമെങ്കിലും പ്രതിബന്ധത ഉണ്ടെങ്കിൽ കോടികൾ മുടക്കിയുള്ള ആഢംബര യാത്ര വേണ്ടെന്ന് വെയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കാരവനെ വിമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. അഞ്ചു പൈസ കയ്യിലില്ലാത്ത സമയത്താണ് സർക്കാർ ഒരു കോടിയുടെ ബസ് വാങ്ങുന്നത്. 140 മണ്ഡലങ്ങളിലേക്കാണ് ഒരു കോടിയുടെ ബസ്, അല്ലാതെ പോയാൽ പോരെ. കേരളീയത്തിന്റെ പേരിൽ ധൂർത്ത് നടത്തി, സർക്കാർ നികുതി പിരിക്കുന്നില്ല, വ്യാപകമായ ധൂർത്ത് നടക്കുകയാണ്, ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്, പെൻഷൻ നൽകുന്നില്ലെന്നും വി ഡി സതീശൻ ആരോപിച്ചു. കേന്ദ്രത്തിന്റെ തലയിൽ ചാരി എല്ലാത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
നവകേരള സദസിന്റെ ഭാഗമായി സർക്കാർ ഉപയോഗത്തിന് ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. നവംബർ 10 നാണ് ബസ് വാങ്ങാൻ ധനവകുപ്പ് പണം അനുവദിച്ചത്. ഇൻഫർമേഷൻ ആൻറ് പബ്ലിസിറ്റി വകുപ്പിൻ്റെ ചെലവിലാണ് പണം ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിന് ഇളവ് നൽകിയാണ് പണം അനുവദിച്ചിരിക്കുന്നത്.