കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഇഡി ഓഫീസിൽ ഹാജരാകാൻ ഭാസുരാംഗന് നിർദേശം

ഇഡി നടപടിക്ക് പിന്നാലെ ഭാസുരാംഗനെ സിപിഐ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു

dot image

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻ ഭാസുരാംഗൻ ഇന്ന് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകാൻ നിർദേശം. 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമാണ് എൻ ഭാസുരാംഗൻ. മകൻ അഖിൽ ജിത്തിനോടും ഹാജരാകാൻ ഇഡി നിർദേശിച്ചിട്ടുണ്ട്. ഭാസുരാംഗനെ ഇന്നലെ എട്ടര മണിക്കൂർ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി വീണ്ടും സമ്മൻസ് അയച്ചത്. ഇഡി നടപടിക്ക് പിന്നാലെ ഭാസുരാംഗനെ സിപിഐ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ടല ബാങ്കിൽ ഇന്നലെ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ബാങ്കിന്റെ പ്രധാന ശാഖയിലാണ് പരിശോധന നടന്നത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര് ബാങ്ക് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി റെക്സ് ബോബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നേരത്തെ നിക്ഷേപകരിൽ നിന്ന് സംഘം വിവരം ശേഖരിച്ചിരുന്നു.

കണ്ടല ബാങ്കിലെ ആദ്യ ക്രമക്കേട് 1993ൽ, അന്നും പ്രസിഡണ്ട് ഭാസുരാംഗൻ; രക്ഷിച്ചത് എൽഡിഎഫ് സർക്കാർ

ബാങ്കിൽ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ഇഡി പിടിച്ചെടുത്തിരുന്നു. സിപിയു, ഹാർഡ് ഡിസ്ക് അടക്കമുള്ളവയും ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. മകൻ അഖിൽജിത്തിന്റെ ആഢംബര കാർ ഇഡി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.

dot image
To advertise here,contact us
dot image